തിരുവനന്തപുരം: സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തില്‍ സിപിഎം നടത്തുന്ന അക്രമം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കുന്നതിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
നാളെ ഒരേ സമയം നിയമസഭയിലേക്കും സെക്രട്ടേറിയറ്റിലേക്കും പോലീസ് കമ്മിഷണര്‍ ഓഫീസിലേക്കും മാര്‍ച്ച് നടത്തും. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വനിതകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യും. ഇതേ സമയത്ത് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്ന് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്കും ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തും.
മാര്‍ച്ചുകള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ നേതൃത്വം കൊടുക്കും. തിരുവനന്തപുരത്തെ കണ്ണൂരിന് സമാനമായ കലാപ ഭൂമിയാക്കാന്‍ വേണ്ടി സിപിഎം നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: