ആലപ്പുഴ: ബന്ധു നിയമന വിവാദത്തിന്റെ നിഴലില്‍ പുന്നപ്ര- വയലാര്‍ സമരത്തിന്റെ എഴുപതാമത് വാര്‍ഷികാചരണം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്നു തുടങ്ങും. രക്തസാക്ഷികള്‍ ആരെന്നോ, എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്തും പിടിയും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതാക്കളുടെ ബന്ധുക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കി രക്തസാക്ഷികളെയും കുടുംബങ്ങളെയും അവഗണനയുടെ ചവറ്റുകുട്ടയില്‍ തള്ളിയെന്നാണ് വിമര്‍ശനം.
സര്‍ക്കാരിനെ കുലുക്കിയ ബന്ധുനിയമന വിവാദത്തില്‍ പുന്നപ്ര- വയലാര്‍ സമരസേനാനി പരേതനായ പി.കെ. ചന്ദ്രാനന്ദന്റെ മകളുടെ പേരും ഉള്‍പ്പെട്ടിരുന്നു. എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വന്‍ ആഘോഷ പരിപാടികളാണ് നടത്തുന്നത്. ഇന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, വി.എസ്. അച്യുതാനന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും. സിപിഎമ്മിനൊപ്പമുള്ള കെ.ആര്. ഗൗരിയമ്മയെയും ജെഎസ്എസ്സിനെയും ഇത്തവണയും അടുപ്പിച്ചില്ല.
1946 ഒക്ടോബറില്‍ നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടി കൊല്ലപ്പെട്ടവര്‍ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പട്ടികജാതിക്കാരുമായിരുന്നു. എഴുപതാം വാര്‍ഷികത്തിലും സിപിഎമ്മും സിപിഐയും രക്തസാക്ഷികളായ പാവപ്പെട്ട തൊഴിലാളികളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. അണികളില്‍ നിന്ന് നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ മുമ്പ് കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ കണക്കെടുക്കാന്‍ സമിതിയെ നിയോഗിച്ചു. എന്നാല്‍ യാതൊരു പ്രവര്‍ത്തനവും നടന്നില്ല. നിലവില്‍ ഇങ്ങനെയൊരു സമിതിയുണ്ടായെന്നുപോലും ആര്‍ക്കുമറിയില്ല.
നാല്പതു കിലോമീറ്റര്‍ ചുറ്റളവില്‍ നടന്ന സമര പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ സിപിഎമ്മിന്റെ സംഘടനാ ശേഷി ഉപയോഗിച്ച് ശേഖരിക്കാവുന്നതേയുള്ളൂ. സമര സേനാനികളെന്ന പേരില്‍ പലര്‍ക്കും പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിച്ചു. സമരകാലയളവില്‍ കൗമാരം പോലും പിന്നിട്ടിട്ടില്ലാത്തവര്ക്കും പില്ക്കാലത്ത് പെന്ഷന് ലഭിച്ചു.
പുന്നപ്ര- വയലാര്‍ സമരനായകനെന്ന് വാഴ്ത്തിപ്പാടുന്ന വി.എസ്. അച്യുതാനന്ദന് സമരവുമായി യാതാരു ബന്ധവും ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തയ്യാറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. സമരകാലത്ത് അച്യുതാനന്ദന് ആലപ്പുഴ ജില്ലയില്‍ പോലും ഇല്ലായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം തയ്യാറാക്കാന്‍ അച്യുതാനന്ദന് അദ്ധ്യക്ഷനായ സമിതിയെ അടുത്തിടെ സിപിഎം ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: