മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മൂഴിക്കല്കടവില് അനധീകൃത മണല്‍വാരല്‍ പിടിക്കാന്‍ എത്തിയ മേപ്പയൂര്‍ എസ്ഐയ്ക്കും സംഘത്തിനും നേരെ മണല്‍ മാഫിയ മിനിലോറിയിടിച്ചുകയറ്റി . മേപ്പയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിന് കാലിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കടവുകളിലും മണല്‍കൊള്ള വ്യാപകമാണ്. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ പേരാമ്പ്ര ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ച അര്‍ദ്ധരാത്രി 11.30ഓടെയാണ് സംഭവം.
മണല്‍കടത്ത് വ്യാപകമാണെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പയൂര്‍ എസ്ഐ പി.കെ.ജിതേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം മൂഴിക്കടവില്‍ എത്തിയത്. പോലീസ്ജീപ്പ് കടവില്‍ നിന്ന് അല്പം അകലെ നിറുത്തി പോലീസ് സംഘം നടന്നുപോവുകയായിരുന്നു. അപ്പോഴാണ് മിന്നല്‍വേഗത്തില്‍ മിനിലോറി ഇടിച്ചുകയറ്റാന്‍ ശ്രമം നടത്തിയത്. വേഗത്തില്‍ റോഡില്‍ നിന്ന് ഒഴിഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റില്ല. സുനില്‍കുമാറിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മണല്‍ കടത്തു സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പൊടിക്കുപ്പി എന്നു വിളിക്കുന്ന കോട്ടയില്‍ അബ്ദുള്ള ഉള്‍പ്പെടെ ആറോളം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ മണല്‍വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയത് മുതല്‍ ഇവിടങ്ങളില്‍ മണല്‍കടത്ത് വ്യാപകമാണ്.
പലതവണ പോലീസ് മണല്‍കടത്ത് പിടികൂടിയിട്ടുണ്ട്. മേപ്പയ്യൂര്‍ മുതല്‍ വന്‍സംഘങ്ങള്‍ മണല്‍കടത്തിന് സഹായികളായുണ്ട്. രാത്രികാലങ്ങളില്‍ കടകളിലും മറ്റും നിന്നാണ് മണല്‍ മാഫിയകളുടെ ആളുകള്‍ വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: