റിയാദ്: കൊലപാതക കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി രാജകുമാരനായ തുര്‍ക്കി ബിന്‍ സൈദ് അല്‍ കബീറിനെയാണ് റിയാദില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കാനാണ് നീതി നടപ്പിലാക്കിയതെന്ന് മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
രാജകുമാരന്റെ സുഹൃത്തും സൗദി പൗരനുമായ അദേല്‍ അല്‍ മുഹമ്മദിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുഹമ്മദിനെ പൊതുസ്ഥലത്തുണ്ടായ അടിപിടിയെ തുടർന്ന് രാജകുമാരന് വെടിവച്ചു കൊല്ലുകയായിരുന്നു.
കേസില്‍ രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കിയാല് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ഇയാള്‍ക്ക് മാപ്പു കൊടുത്തിരുന്നില്ല.
കൊലപാതകത്തിനെ തുടർന്ന് പ്രതിക്കെതിരെ നിരവധി അന്വേഷണങ്ങൾ നടക്കുകയുണ്ടായി. എന്നാൽ ഇതിലെല്ലാം ഇയാൾ കുറ്റക്കാരനെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പിന്നീട് ജനറൽ കോടതിയിൽ നടന്ന വിചാരണക്കൊടുവിൽ പ്രതിക്കെതിരെ വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇയാളുടെ ദയാഹർജി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: