തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ക്ളിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് നല്കിയ കത്ത് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാനിരിക്കേയാണ് കൂടിക്കാഴ്ച. കത്തിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം
വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിയാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. കാരണം എന്തെന്ന് കത്തിൽ വ്യക്തമാക്കുന്നില്ല. ജേക്കബ് തോമസിന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
കൊടുങ്കാറ്റടിച്ചാലും വീഴാതെ നിൽക്കാൻ അറിയാമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് ഒഴിയാൻ ജേക്കബ് തോമസ് സന്നദ്ധനായത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇപി ജയരാജനെതിരായ പരാതിയിൽ ത്വരിത പരിശോധനാ തീരുമാനം വൈകിപ്പിച്ചു, തീരുമാനത്തിന് മുമ്പ് അതിരാവിലെ സ്വകാര്യ വാഹനത്തിൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു എന്നൊക്കെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി ശക്തമായി ജേക്കബ് തോമസിനെ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: