തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനത്തിന് ആവശ്യമെങ്കില്‍ ചര്‍ച്ച വിളിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യം പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇതിന് കണ്ണൂരിലെ നേതാക്കളെ ഒരുമിച്ചിരുത്തി സമാധാനയോഗം വിളിക്കാം. ഫലമില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ സര്‍വകക്ഷിയോഗം നടത്താം. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കണ്ണൂരിലെ സ്ഥിതി ആശങ്കാജനകമല്ല, മുഖ്യമന്ത്രി പറഞ്ഞു.
സമാധാനശ്രമങ്ങളോട് ഒരു വിഭാഗം സഹകരിക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് പോലീസ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അഭിപ്രായ വ്യത്യാസം പ്രതികാരമനോഭാവം കൊണ്ട് തീര്‍ക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കണ്ണൂരിലെ എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളല്ല. ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് രാഷ്ട്രീയകൊലപാതകങ്ങള്‍ മാത്രമാണ് കണ്ണൂരില്‍ നടന്നത്. കണ്ണൂരിലെ സമാധാനശ്രമങ്ങളോട് ബിജപി, ആര്‍എസ്എസ് നേതൃത്വം സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, കണ്ണൂരില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണ്. പ്രതിപക്ഷനേതാവിന്റെ കൂടി സൗകര്യം പരിഗണിച്ച് കണ്ണൂരില്‍ ഒരു സര്‍വകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്ക് അവതരണാനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: