ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാകാന്‍ തനിക്ക് ഭരണഘടനപരമായ വിലക്കുണ്ടെന്നും, ഇതൊഴിവാക്കിയാല്‍ തുറന്ന കോടതിയില്‍ ഹാജരായി സൗമ്യവധക്കേസിലെ നിലപാടുകള്‍ വിശദീകരിക്കാമെന്നും മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് കൂടിയയ മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്.
കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരായ പുന:പരിശോധന ഹര്‍ജി പരിഗണിക്കവേ നേരത്തെ കോടതിയെ വിമര്‍ശിച്ച കട്ജുവിനോട് കോടതിയില്‍ ഹാജരായി വിശദീകരണം നല്കാന് നിര്‍ദ്ദേശിച്ചിരുന്നു.
ഭരണഘടനയുടെ 124(7) വകുപ്പ് പ്രകാരം വിരമിച്ച ജഡ്ജിക്ക് കോടതിയില്‍ ഹാജരാകാന്‍ വിലക്കുണ്ട്. തനിക്ക് വേണ്ടി ഈ വ്യവസ്ഥ ഒഴിവാക്കിയാല്‍ തയ്യാറാണെങ്കില്‍ കോടതിയില്‍ എത്താം. ഹാജരാകാന്‍ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടുമില്ല – കട്ജു കുറിച്ചു.
നോട്ടീസിന് നല്‍കേണ്ട മറുപടി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, വൈകാതെ അത് ഫേസ്ബുക്കിലും പ്രസിദ്ധീകരിക്കുമെന്നും കട്ജു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: