ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷയില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. ഭരണസ്തംഭനം ഇല്ലാതിരിക്കാന്‍ ജയലളിത വഹിച്ചിരുന്ന വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന് കൈമാറി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജയലളിത തിരിച്ചെത്തും വരെ മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കുന്നതും അദ്ദേഹമായിരിക്കും.
പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കാവേരി നദീജലപ്രശ്നം ഉള്‍പ്പടെയുള്ള വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. യോഗത്തിന്റെ തീരുമാനം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വടക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു യോഗം. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ചെന്നൈയിലും സമീപജില്ലകളിലും ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചും മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
മന്ത്രിസഭായോഗത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ജയലളിതയുടെ ചിത്രം തന്റെ ഡസ്ക്കില്‍ വച്ചാണ് പനീര്‍ശെല്‍വം ഇരുന്നിരുന്നത്. കാവേരി പ്രശ്നത്തില്‍ സര്‍വകക്ഷിയോഗം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി രണ്ട് ദിവസത്തെ റെയില്‍ സ്തംഭിപ്പിക്കല്‍ സമരം നടത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ജയലളിതയുടെ അധ്യക്ഷതയിലായിരുന്നു അവസാനത്തെ മന്ത്രിസഭായോഗം. സംസ്ഥാന ബജറ്റിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനായിരുന്നു യോഗം. പനിയും നിര്ജലീകരണവുമൂലം സപ്തംബര്‍ 22 നാണ് ജയലളിതയെ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: