ചെറുതോണി: പൈനാവ് ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണികളില്‍ അഴിമതിയെന്ന് ആക്ഷേപം ഉയരുന്നു. പൊട്ടിയ ജനല്‍ ചില്ലുകള്‍ മാറ്റി സ്ഥാപിച്ചതിലും, നീക്കംചെയ്ത ജനല്പാളികള് മറിച്ചുവിറ്റതിലുമാണ് ക്രമക്കേട് നടന്നിരിക്കുന്നത്. പത്തു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഇരുമ്പു ജനല്പാളികള് മാറ്റി അലുമിനിയം ഫ്രെയിമുകള്‍ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി.
കാറ്റില്‍ ജനല്പ്പാളികള് ശക്തിയായി അടയുന്നതുമൂലം പല ജനാലകളുടെയും ചില്ലുകള്‍ തകര്‍ന്നിരുന്നു. ചില്ലുകള്‍ മാറ്റിയിടുകയും, ജനല്‍ പാളികളില്‍ കൊളുത്ത് സ്ഥാപിക്കുകയും ചെയ്യേണ്ടതിനു പകരം, കട്ടികൂടിയ ഇരുമ്പില്‍ നിര്‍മ്മിച്ച ജനല്പാളികള് മാറ്റി അലുമിനിയം ഫ്രെയിമുകള്‍ സ്ഥാപിക്കുകയും ചെയ്തതില്‍ വന്‍ അഴിമതിയുള്ളതായാണ് ആരോപണം. 12 ലക്ഷം
രൂപയാണ് അറ്റകുറ്റ പണികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.
5 കിലോമുതല്‍ 7 കിലോവരെ തൂക്കമുള്ള പഴയ ഇരുമ്പുജനല് പാളികള്മാറ്റി സ്ഥാപിക്കുകയുണ്ടായി. നീക്കംചെയ്ത ഇരുമ്പു ജനല്പാളികള് ലേലംചെയ്യുകവഴി ലക്ഷങ്ങള്‍ പിഡബ്ല്യൂഡിക്ക് ലഭിക്കേണ്ടിയിരുന്നുവെങ്കിലും,അയ്യായിരം രൂപയ്ക്ക് ഇവ മറിച്ചുവിറ്റുവെന്നും ആരോപണമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും നീക്കം ചെയ്യുന്ന വസ്തുക്കള്‍ പത്ര പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ലേലം ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് ഇവയൊന്നും പാലിച്ചില്ല. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: