പരമപുരുഷനായ ശ്രീകൃഷ്ണഭഗവാന്‍തന്നെ ആത്മജ്ഞാനദീപം കൊളുത്തിത്തന്നാല് പോലും, വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ നമുക്ക് ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ല. സൂര്യന് ഉദിച്ചാല്‍ ഇരുട്ടു മുഴുവന്‍ നീങ്ങും; ശരിയാണ്. പക്ഷെ ഗൃഹത്തിന്റെ കതകടച്ച്, കണ്ണുകളടച്ച്, പുതപ്പുകൊണ്ട് ആകെ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന വ്യക്തിക്ക് സൂര്യന്റെ പ്രകാശം എങ്ങനെ കിട്ടും? അയാള്‍ മൂന്നു കാര്യം ചെയ്യേണ്ടതുണ്ട്. കണ്ണു തുറക്കണം, പുതുപ്പു മാറ്റണം, കതക് തുറക്കണം. ബ്രഹ്മപദപ്രാപ്തി ലക്ഷ്യമാക്കി പ്രയത്നിക്കുന്നവനും മൂന്നു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ശ്രദ്ധവാന്‍: ഒന്നാമതായി ശ്രദ്ധവേണം. പരമപുരുഷനായ ശ്രീകൃഷ്ണഭഗവാനിലും ഗുരുനാഥനിലും ആത്മീയശാസ്ത്രനിര്ദ്ദേശങ്ങളിലും. ആസ്തിക്യബുദ്ധി- സത്യമാണ് എന്ന ഉറച്ച ബുദ്ധി- ഇതാണ് ശ്രദ്ധ. അതുവേണം. ശ്രീകൃഷ്ണന് വെറും മനുഷ്യനാണ്, സൂത്രശാലിയാണ് എന്നൊക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഗീതയും ഭാഗവതവും വേണ്ടുംവിധം ഉപയോഗിക്കാന്‍ കഴിയില്ല. തത്പര: ഗുരുവിനെ സേവിച്ച് സന്തോഷിപ്പിക്കുവാനും ശാസ്ത്രനിര്ദ്ദേശങ്ങള് അഭ്യസിച്ച് സ്വന്തം ശീലമാക്കിമാറ്റാനും കഴിയണം.
സംയതേന്ദ്രിയ: ഈശ്വരന്റെ അസ്തിത്വം നിഷേധിക്കുന്ന ഗുരുനാഥന്മാരിലേക്കോ കുതര്ക്കശാസ്ത്രങ്ങളിലേക്കോ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളെ ഓടിപ്പോകാന്‍ വിടാതെ, ഗീത, ഭാഗവതം എന്നീ ശാസ്ത്രങ്ങളിലേക്കും ഭഗവദുപാസനങ്ങളിലേക്കും തിരിച്ചുവിടുകയും അവയില്‍തന്നെ സ്ഥിരമായി നിര്‍ത്തുകയും വേണം. കിട്ടിയ ജ്ഞാനം ഈ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ നമുക്കു കിട്ടിയ ജ്ഞാനം വഴി, പരാംശാന്തിം- അത്യുത്കൃഷ്ടമായ ഭഗവദാനന്ദം അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: