മലപ്പുറം: പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ മാറ്റിയിട്ടും തല്‍സ്ഥാനത്ത് തുടരുന്നതായി പരാതി. വ്യവസായ വകുപ്പിന് കീഴിലാണിത്. രാഷ്ട്രീയസ്വാധീനമുപയോഗിച്ചാണ് ചട്ടവിരുദ്ധമായ നടപടി.
ടെക്സ്ഫെഡ് എംഡിയായിരുന്ന ബി.അരുള്‍ സെല്‍വനെ മാറ്റി പകരം (റിയാബ്- റി സ്ട്രക്ച്ചറിംഗ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന പി.എസ്. വാലന്‍ അരസുവിനെ നിയമിച്ചതായി ഒക്ടോബര്‍ 14ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഉത്തരവ് ലഭിച്ചില്ലെന്നു പറഞ്ഞ് അരുള്‍ സെല്വന് എംഡിയായി തുടരുകയും മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.
തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ എംഡി കെ. ശശീന്ദ്രനാണ് ചട്ടവിരുദ്ധമായി തുടരുന്ന മറ്റൊരാള്‍.
ഇയാളുടെ ഡെപ്യൂട്ടേഷന് കാലാവധി ഒക്ടോബര്‍ 13ന് അവസാനിച്ചു. കാലാവധി നീട്ടി നല്കാന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും റിയാബ് മാനദണ്ഡപ്രകാരം യോഗ്യതയില്ലാത്തതിനാലും ഉയര്‍ന്ന പ്രായമുള്ളതിനാലും കാലാവധി നീട്ടിയില്ല. അതിനിടെ ഒക്ടോബര്‍ നാലിന് കുറ്റിപ്പുറം സ്പിന്നിംഗ് മില്ലിന്റെ അധിക ചുമതലകൂടി ശശീന്ദ്രന് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. റിയാബ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് കുറ്റിപ്പുറം മില്ലിലെ തൊഴിലാളി യൂണിയനുകള്‍ വിജിലന്‍സിന് പരാതി നല്കി.
മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ആത്മമിത്രമായ സിഐടിയു നേതാവിന്റെ ബന്ധുവാണ് ശശീന്ദ്രന്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇദ്ദേഹം എംഡി സ്ഥാനത്ത് തുടരുന്നത്. ഫയലുകള്‍ നോക്കുന്നതും ഒപ്പിടുന്നതുമെല്ലാം ഇദ്ദേഹമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: