കണ്ണൂര്‍: ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന പെണ്‍കുട്ടിയുടെ പിതാവായ ജീവനക്കാരന് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കണ്ണൂര്‍ സ്പിന്നിംഗ് മില്‍സില്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
മാനേജ്മെന്റും യൂണിയന് പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തീരുമാനമെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. പരാതിക്കാരന്റെ മകളുടെ രോഗാവസ്ഥയും രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന യാഥാര്‍ത്ഥ്യവും കണക്കിലെടുക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി.മോഹനദാസ് ഉത്തരവില്‍ പറയുന്നു.
ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതില്‍ നിലവിലുള്ള മാനദണ്ഡം മറികടക്കാന്‍ സാധിക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പിടിവാശി കാണിച്ച പശ്ചാത്തലത്തിലാണ് നടപടി. പരാതിക്കാരന് രണ്ടു പെണ്‍കുട്ടികളുണ്ട്. ഇതില്‍ ഒരാളാണ് രോഗാവസ്ഥയിലുള്ളത്. ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പരിരക്ഷ ഉറപ്പു വരുത്തുന്ന നാഷണല്‍ ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഫാമിലി ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
പരാതിക്കാരന് ക്വാര്‍ട്ടേഴ്സ് അനുവദിക്കാന്‍ കണ്ണൂര്‍ ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി കമ്പനി ജനറല്‍ മാനേജര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരന് പ്രതേ്യക പരിഗണന നല്‍കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം തൊഴിലാളി യൂണിയനുകള്‍ ശക്തിയായി എതിര്‍ത്തതായും വിശദീകരണത്തില്‍ പറയുന്നു.
കമ്പനിയിലെ മൂന്നു യൂണിയനുകള്‍ കേസില്‍ ആക്ഷേപം സമര്‍പ്പിച്ചിരുന്നു. ഹര്‍ജി അനുദിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജിക്കാരന്റെ യൂണിയന് അദ്ദേഹത്തിന് ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. കമ്പനിയില്‍ 12 ക്വാര്‍ട്ടേഴ്സ് ഉള്ളതില്‍ പത്തെണ്ണവും താമസയോഗ്യമല്ലെന്ന് കമ്പനി കമ്മീഷനെ അറിയിച്ചു. താമസയോഗ്യമായ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
കണ്ണൂര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് ജനറല്‍ മാനേജര്‍ക്കും ജില്ലാ ലേബര്‍ ഓഫീസര്‍ക്കുമാണ് കമ്മീഷന് ഉത്തരവ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: