കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ നാല് മാസം പിന്നടുമ്പോഴേക്കും റേഷനരി വിതരണം നിലച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിട്ടും നേരത്തെയുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരും ഇപ്പോള്‍ അധികാരത്തിലേറിയ ഇടത് സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സബ്സിഡി അരി ലഭ്യത ഇല്ലാതായതാണ് സംസ്ഥാനത്തൊട്ടാകെ റേഷനരി വിതരണം അലങ്കോലമാകാന്‍ കാരണമായത്. ബിപിഎല്‍ വിഭാഗത്തിലുള്ള അരി ചില റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നുണ്ടെങ്കിലും എപിഎല്‍ സബ്സിഡി വിഭാഗത്തിനുള്ള അരിയാണ് വിതരണം നടത്താത്തത്. മാസാവസാനമായിട്ടും ഇത്തരത്തില്‍ വിതരണം ചെയ്യേണ്ട അരി റേഷന്‍ മൊത്തവ്യാപാരികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ സംവിധാനം ഉറപ്പാക്കിയാല്‍ മാത്രമേ ഇത്തരത്തിലുള്ള അരി ഇനി ലഭ്യമാകുകയുള്ളൂ. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ ഇടപെട്ട് അരി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടിവരും.
എപിഎല്‍ വിഭാഗത്തിന് നല്കാന് പല റേഷന്‍ കടകളിലും അരി സ്റ്റോക്കുണ്ടെങ്കിലും ഇതിന്റെ വില എത്രയാണെന്ന തീരുമാനം എടുക്കാത്തതാണ് റേഷന്‍കടക്കാരെ കുഴക്കുന്നത്. ഈ വിഭാഗക്കാര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന എട്ട് കിലോഗ്രാം അരി അഞ്ച് കിലോഗ്രാമായി കുറച്ച് 8.90 രൂപയ്ക്ക് വിതരണം ചെയ്യുമെന്ന് പത്രവാര്ത്തയുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറ്റ്നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ അഞ്ച് കിലോ വീതം വിതരണം ചെയ്യാന്‍ വേണ്ടുന്ന അരി ജില്ലയിലെ റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ടെങ്കിലും ഇതെങ്ങനെ വിതരണം ചെയ്യണമെന്ന അറിയിപ്പ് ലഭിക്കാത്തതിനാല്‍ വിതരണം ചെയ്യാതിരിക്കുകയാണ്. ഇത് റേഷന്‍ കടക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. നിലവിലുള്ള കാര്‍ഡ് ഉപയോഗിച്ച് നവംബര്‍ മുതല്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പരാതികള്‍ സ്വീകരിക്കുന്നതിനുള്ള തിയ്യതിയായി നിശ്ചയിച്ചത് നവംബര്‍ 15 ആണ് നവംബര്‍ 1 മുതല്‍ ഭക്ഷ്യ സുരക്ഷ നടപ്പിലാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതുടര്‍ന്ന് റേഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കാനും 30നുള്ളില്‍ ഇതിലുള്ള പരാതികള്‍ സ്വീകരിക്കാനും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെങ്കിലം ഇതെത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതാണ്.
റേഷന്‍ ഷോപ്പിലൂടെയുള്ള അരിവിതരണം നിലച്ചതോടെ പൊതുമാര്‍ക്കറ്റിലും അരിവില ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് തങ്ങളുടെ വീഴ്ച മറച്ചുവെക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: