കാസര്‍കോട്: തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് നല്കിയ കാലാവധി അവസാനിച്ചു. ഇതോടെ സിപിഎമ്മും മുസ്ലിംലീഗും അവര്‍ക്ക് സംരക്ഷകരായി എത്തി.
കെട്ടിടം പൊളിക്കാനുള്ള കാലാവധി കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഭരണ-പ്രതിപക്ഷ കക്ഷികളായ മുസ്ലീംലീഗും സിപിഎമ്മും ഒത്തു കളിക്കുകയാണ്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 2015 ഡിസംബര്‍ 14 നാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി പീസ് സ്കൂള്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കിയത്. ഭരണകക്ഷിയായ മുസ്ലീംലീഗും സ്കൂള്‍ മാനേജ്മെന്റും ചേര്‍ന്ന് ഇത് അട്ടിമറിച്ചു.
പ്രതിപക്ഷമായ സിപിഎമ്മും വിഷയത്തില്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ തദ്ദേശ വകുപ്പ് സെക്രട്ടറി കെട്ടിടം പൊളിച്ചുനീക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും ഭരണസമിതി 6 മാസം കൂടി സമയമനുവദിച്ചു. ഈ കാലാവധി ആഗസ്റ്റില്‍ അവസാനിച്ചു.
സ്കൂളിലെ 4 ജീവനക്കാര്‍ക്ക് ഐഎസ്സുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും മാനേജ്മെന്റിനെ സംരക്ഷിക്കുന്ന ലീഗിന്റെയും സിപിഎമ്മിന്റെയും നിലപാട് നിഗൂഢമാണ്. സ്ഥാപനത്തെ സംരക്ഷിക്കുന്ന മുസ്ലീം ലീഗിന്റെയും സിപിഎമ്മിന്റെയും നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: