കണ്ണൂരിലെ കണ്ണീര് തുടയ്ക്കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായ പുരോഗതി ഉണ്ടാകുന്നുവെന്ന് തോന്നുമെങ്കിലും അത് മനസ്സുതുറന്ന സമീപനമായി കാണാമോ എന്ന് സംശയമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ണീരും ചോരയും വീഴുന്ന ജില്ലയാണ് കണ്ണൂര്‍ എന്നത് വെറും ആരോപണമല്ല. കാലാകാലങ്ങളായി ആ ജില്ലയില്‍ അസഹിഷ്ണുത മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിപിഎം. തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സംഘടനാസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും ഇല്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്. അതിനെതിരെയുള്ള ജനാധിപത്യപരമായ ഏതു പ്രതിഷേധവും അവര്‍ വകവെച്ചുകൊടുക്കാറില്ല. എന്നും സംഘര്‍ഷം പടര്‍ത്തി നേട്ടം കൊയ്യുക മാത്രമാണ് ലക്ഷ്യം. തീവ്രനിലപാടുകളെ അതിശക്തമായി അണികളിലേക്ക് പകര്‍ന്നുകൊടുക്കുന്നത് അവരുടെ അടിസ്ഥാന സ്വഭാവമായി മാറിയിട്ടുണ്ട്.
ആ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിനാണ്. 1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ രമിത്തില് എത്തിനില്‍ക്കുന്നു അവര്‍ക്ക് നഷ്ടപ്പെട്ട പ്രവര്‍ത്തകര്‍. നട്ടാല്‍ പൊടിക്കാത്ത പെരുംനുണകളുടെ ബോംബ് പൊട്ടിച്ച് അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കാനുള്ള സിപിഎം മിടുക്ക് കുപ്രസിദ്ധമാണ്. കൊന്നൊടുക്കിയ നവയൗവനങ്ങളുടെയും കുടുംബനാഥന്മാരുടെയും കണക്കെടുത്താല്‍ ഐഎസ് ഭീകരര്‍ പോലും നാണിച്ചുതലതാഴ്ത്തേണ്ടിവരും. ഒരിക്കലും ഈ സംഘര്‍ഷം അവസാനിക്കരുതെന്ന് കരുതുന്ന നേതാക്കള്‍ കണ്ണൂരിലെ സിപിഎമ്മിന്റെ സ്വത്താണ്. അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ ഏറെയാണെന്ന് ആ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭരണത്തിലായാലും പ്രതിപക്ഷത്തായാലും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ അവര്‍ക്ക് വ്യത്യാസമില്ല.
ഭരണത്തിലാണെങ്കില്‍ മറ്റൊരു മെച്ചംകൂടിയുണ്ട് എന്നുമാത്രം. ഒരുഭാഗത്ത് അണികളും മറുഭാഗത്ത് അവര്‍ക്ക് ശക്തിപകരുന്ന ഔദ്യോഗികസംവിധാനവുമാണത്. ഇപ്പോള്‍ നടക്കുന്നതും അതുതന്നെ. കുടുംബങ്ങളെ അനാഥമാക്കുക, വീട്ടുപകരണങ്ങളത്രയും തകര്‍ക്കുക, നിസ്സഹായരാക്കി പെരുവഴിയിലേക്ക് ആട്ടിയിറക്കുക എന്നിങ്ങനെ ഉന്മൂലന സിദ്ധാന്തം ക്രൂരമായി നടപ്പാക്കുകയാണ് സിപിഎം. അക്രമത്തിന്റെയും കലാപത്തിന്റെയും പരിശീലന കേന്ദ്രങ്ങളാണ് അവിടത്തെ പാര്‍ട്ടി ഗ്രാമങ്ങള്‍. ഇത്രയും സാക്ഷര സമൃദ്ധമായ സംസ്ഥാനത്ത് ഇത്തരത്തലുള്ള സ്ഥിതിഗതികളുണ്ടാവുമോ എന്ന് ആരും സംശയിച്ചുപോകും. എന്നാല്‍ അറിഞ്ഞതിനെക്കാള്‍ കൂടുതല്‍ കിരാതമായ അന്തരീക്ഷമാണ് അവിടത്തെ മിക്ക പാര്‍ട്ടി കേന്ദ്രങ്ങളിലുമുള്ളത്. അതിന് ശാശ്വതമായ പരിഹാരമുണ്ടായെങ്കില്‍ മാത്രമേ സൈ്വരവും സമാധാനവും അവിടെ പുലരൂ.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വാള്ത്തലയ്ക്കും ബോംബിനും മുന്നിലേക്ക് ജനങ്ങളെ ഇരകളാക്കി ഇട്ടുകൊടുക്കാന്‍ താല്പ്പര്യപ്പെടില്ല.
ദൗര്‍ഭാഗ്യ സംഭവങ്ങള്‍ ഉണ്ടായാല്‍ താമസംവിനാ അവിടത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ശ്രമിക്കുക. സംഗതിവശാല്‍ പിണറായി സര്‍ക്കാര്‍ അതിനൊന്നും തയാറാവുന്നില്ല എന്നത് അത്യന്തം ഖേദകരമായാണ് പൊതുസമൂഹം നോക്കിക്കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നേരത്തെ കൈക്കൊണ്ട സമീപനവും പ്രസ്താവനയും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമമായിരുന്നു. തങ്ങള്‍ പറയുന്നത് എല്ലാവരും അനുസരിച്ചുകൊള്ളണമെന്ന നിലപാട് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ മുഴച്ചുനിന്നിരുന്നു. സ്ഥിതിഗതികള്‍ വഷളാവുംമുമ്പ് വല്ലതും ചെയ്തില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ലാത്ത നിലയിലേക്ക് കൂപ്പുകുത്തും.
ഏതായാലും ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥമാണെന്ന് തോന്നാമെങ്കിലും അതിലെ സൂചന വളരെ വ്യക്തമാണ്. കണ്ണൂരില്‍ ആര്‍എസ്എസാണ് കുഴപ്പമുണ്ടാക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍വകക്ഷിയോഗം വിളിക്കാമെന്ന് പറയുകയും എല്ലാവരും അതിനൊപ്പംനിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി ഒരു പ്രശ്നത്തിനുമില്ലെന്നും എല്ലാം ആര്‍എസ്എസ്സാണ് ചെയ്യുന്നതെന്നും പറയുമ്പോള്‍ പൊലീസിനുള്‍പ്പെടെ കൊടുത്ത ഒരു നിര്‍ദ്ദേശമായി അതു മാറുകയാണ്. സിപിഎമ്മുകാരെ ഒരു വിധത്തിലും ഉപദ്രവിക്കരുതെന്ന താക്കീതാണ് അതിനുള്ളിലുള്ളത്.
പൊതുസമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഗത്യന്തരമില്ലാതെ സമാധാന നീക്കങ്ങളുമായി സഹകരിക്കുകയാണെന്ന് വരുത്തിത്തീര്‍ത്ത് പാര്‍ട്ടിയുടെ പേശീബലത്തിലേക്ക് മറ്റുള്ളവരെയും തള്ളിനീക്കുകയാണ് മുഖ്യമന്ത്രി. അത് അദ്ദേഹത്തിന്റെ വാക്കിലും ശരീരഭാഷയിലും വ്യക്തം. സിപിഐ സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ സംഘര്‍ഷം സംബന്ധിച്ച് നടത്തിയ പരാമര്‍ശംപോലും ഉള്‍ക്കൊള്ളാനാവാതെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന് നടത്തിയ പ്രകോപനപരമായ പ്രതികരണവും പിണറായിയുടെ നിയമസഭയിലെ പ്രസ്താവനയും ഒരേ വികാരമാണ് ഉയര്‍ത്തുന്നത്.
സമാധാനം ശാശ്വതമാവണമെങ്കില്‍ ധാര്‍ഷ്ട്യവും മുന്‍വിധിയും കലര്‍ന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിക്കുകതന്നെ വേണം. ജനാധിപത്യത്തിന്റെ മൗലിക സത്തയുമായി യോജിച്ചു മുന്നോട്ടുപോവുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: