ദുഃഖമാണ് എന്നും മനുഷ്യന്റെ ഉത്തരമില്ലാത്ത സമസ്യ. അതുകൊണ്ടു കവി ഷെല്ലി വിലപിച്ചു: ”ഞാന്‍ ജീവിതത്തിന്റെ മുള്ളുകളില്‍ വീഴുന്നു, എന്നില്‍നിന്നു രക്തം പ്രവഹിക്കുന്നു.” വിജയം, പരാജയം, സന്തോഷം, സന്താപം ഈ ദ്വന്ദങ്ങളുടെ ഇടയിലെ ചാഞ്ചാട്ടമായി ജീവിതം പരിണമിക്കുന്നു. മനുഷ്യന് എപ്പോഴും വിജയിക്കാനും സന്തോഷിക്കാനും ശ്രമിക്കുന്നു. പക്ഷേ, യാഥാര്‍ത്ഥ്യം പരാജയങ്ങളുടേതും വേദനയുടേതുമായി മാറുന്നു.
ചേമ്പിലയില്‍ വെള്ളം എന്ന പോലെയാണ് ആത്മാവും ശരീരവും സഹവസിക്കുന്നത് എന്നു ധാരാളം പേര് കരുതുന്നു. അര്‍ജുനനോടു ഭഗവാന് കൃഷ്ണന് ഉപദേശിക്കുന്നതു ശ്രദ്ധിക്കുക:
”ആയുധം അതിനെ മുറിക്കുന്നില്ല;തീ അതിനെ പൊള്ളിക്കുന്നില്ല. വെള്ളം അതിനെ നനയ്ക്കുന്നില്ല. അതിനെ മുറിക്കാനോ പൊള്ളിക്കാനോ നനയ്ക്കാനോ ഉണക്കാനോ പറ്റില്ല. അതു നിലനില്ക്കുന്നു, അത് എല്ലാറ്റിനും അതീതമാണ്. ഉറച്ചതും അചഞ്ചലവും കാലാതീതവുമാണ്.
പക്ഷേ, ലോകത്തിന്റെ ഈ മുറിപ്പെടുത്തലും പൊള്ളിക്കലും നനയ്ക്കലും ആത്മാവിനെ ബാധിക്കാതെയിരിക്കും? അനുഭവം പൊള്ളലും മുറിപ്പെടുത്തലും നിറഞ്ഞതാണല്ലോ. ഇതൊക്കെ ബാധിക്കാതിരിക്കാന്‍ എന്തുവേണം? ഒറ്റ ഉത്തരമേയുള്ളൂ – ഒറ്റ വാക്കു മാത്രം; അനാസക്തി. സംസാരവുമായുള്ള ബന്ധമകറ്റാനുള്ള ഏകമാര്‍ഗമാണ് അനാസക്തി. എന്താണ് അത്? സന്തോഷത്തോടും ദുഃഖത്തോടും സമഭാവം. ഈ ഭാവം നേടിയെടുക്കാന്‍ ഭഗവാന് അര്‍ജുനനെ ഉപദേശിക്കുന്നതിതാണ്.
”കര്‍മത്തില്‍ ശ്രദ്ധിക്കുക കര്‍മഫലത്തില്‍ ശ്രദ്ധ വേണ്ട ഫലങ്ങളില്‍ താത്പര്യം ഉപേക്ഷിക്കുക. നിഷ്കൃതിയോടെ അനാസക്തനാകുക. കര്‍മം ചെയ്യുക, അച്ചടക്കത്തില്‍ ഉറയ്ക്കുക. അനാസക്തി വെടിയുക. പരാജയത്തിലും ജയത്തിലും നിഷ്പക്ഷനാകുക. ഈ സമചിത്തതയ്ക്കാണ് അച്ചടക്കം എന്നു പറയുന്നത്.”
ഈ സമചിത്തത വിധിയോടു രാജിയാകുന്ന നിലപാടലല്ല. അതു കര്‍മമണ്ഡലം ഉപേക്ഷിക്കലുമല്ല. വേദനയെ അംഗീകരിക്കുന്നു എന്നതുകൊണ്ട് വേദനയെ ന്യായീകരിക്കുന്നില്ല.
അച്ചടക്കത്തെ അനാസക്തി (ഏലഹമലൈിവലശ)േ എന്നു കൃത്യമായി വിളിക്കുന്ന ഒരു ക്രൈസ്തവ മിസ്റ്റിക്കാണു ജര്‍മന്‍കാരനായ മയിസ്റ്റര്‍ എക്കാര്‍ട്ട്. അദ്ദേഹം എഴുതിയതു ശ്രദ്ധിക്കുക: ”സന്തോഷം, സന്താപം, മഹത്ത്വം, അപമാനം എന്നീ ബാഹ്യമാത്രമായവയില് മനസ്സിനെ അചഞ്ചലമാക്കുന്നതല്ലാതെ മറ്റൊന്നുമല്ല അനാസക്തി.” അദ്ദേഹം തുടര്‍ന്നു. ”എല്ലാ സഹനങ്ങളും കാമത്തില്‍ നിന്നും ആസക്തിയില്‍നിന്നും വരുന്നു. ഞാന്‍ ചഞ്ചലമായവയെ പ്രതി സഹിക്കുന്നെങ്കില്‍ എങ്ങനെ ഞാനും എന്റെ ഹൃദയവും ദൈവം സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നതിനെ സ്നേഹിക്കും. നഷ്ടവും സഹനവും മൂലമുണ്ടാകുന്ന വ്യഥയുമായി ഞാന്‍ അസ്വസ്ഥനാകാന്‍ ദൈവം അനുവദിക്കുന്നതില്‍ എന്ത് ആശ്ചര്യം?” ഈ സഹനങ്ങള്‍ക്കുള്ള മറുമരുന്ന് അദ്ദേഹം കുറിക്കുന്നു: ”ഈ സഹനങ്ങളെ അംഗീകരിച്ച് അവ ദൈവേഷ്ടമായും ദൈവമനസ്സില്‍ നിന്നു വരുന്നതായും സ്വീകരിക്കുകയാണ്.” എന്നിട്ട് അദ്ദേഹം ചോദിക്കുന്നു: ”എന്റെ സഹനം ദൈവത്തിലാണെങ്കില്‍ ദൈവം എന്നോടുകൂടെ സഹിക്കുന്നു; അങ്ങനെ സഹിക്കുകയാണെങ്കില്‍ സഹനം എങ്ങനെ വേദനയുണ്ടാക്കും? കാരണം സഹനം വേദനയുടെ നഷ്ടമാണ്. പക്ഷേ, എന്റെ വേദന ദൈവത്തിലാകുമ്പോള് അത് എങ്ങനെ നഷ്ടമാകും? മറിച്ച് എന്റെ വേദന ദൈവമാകുന്നു.”
ഈ അര്‍ത്ഥത്തില്‍ ആഞ്ചലൂസ് സിലോസിയുസ് എന്ന മിസ്റ്റിക്കും എഴുതി: ”നിന്റെ ഹൃദയത്തില്‍ ഗാഗുല്‍ത്താ (യേശുവിന്റെ മരണവേദി)യില്ലെങ്കില്‍ ഗാഗുല്‍ത്തായിലേക്കു നീ വെറുതെ അര്‍ത്ഥരഹിതമായി നോക്കുന്നു. ദൈവത്തോടുകൂടിയുള്ള സഹനം സഹനമല്ലാതായി മാറുകയാണ്; അതു ദൈവികമായതുകൊണ്ട് അതില്‍ ആനന്ദമുണ്ടാകുന്നു. ഈ ദൈവികതയുള്ളപ്പോള് വേദന ദൈവികമായി വേദനയല്ലാതായി മാറുന്നു. ഇവിടെ വിരിയുന്നത് അനാസക്തിയാണ്. അനാസക്തമായ കര്‍മത്തിന് ഉദാഹരണമാണു പൂവിരിയുന്നത്. ”റോസാപൂവ് വിരിയുന്നത് എന്തിന് എന്ന ചോദ്യമേയില്ല; അതു വെറുതെ വിരിയുന്നു.” രണ്ടു കണ്ണും ആത്മാവിന്റേതാകുമ്പോള് അതില്‍ ഒന്നു സമയത്തിലേക്കു തിരിഞ്ഞിരിക്കുന്നു, മറ്റേത് ഉദാത്തവും നന്മയുമായതിലേക്കും. മുണ്ഡക ഉപനിഷത്തില്‍ പറയുന്ന ഒരു മരത്തിലെ രണ്ടു കിളികളുടെ കഥയുടെ സത്യവും ഇതുതന്നെ. ഒന്നു ഫലം ഭക്ഷിക്കുന്നു, മറ്റേതു നോക്കിയിരിക്കുന്നു. ജീവാംശവും അതിനെ നിയന്ത്രിക്കുന്ന ദൈവികാംശവും നമ്മിലുണ്ട്. രണ്ടും ചേരുന്ന വഴിയിലാണു ദുഃഖസന്തോഷങ്ങള്‍ വിലയം പ്രാപിച്ച് അനാസക്തമാകുന്നത്. ദൈവത്തില്‍ ശ്രദ്ധയൂന്നുന്നവര്ക്ക് ആശയുമില്ല, നിരാശയുമില്ല.
ഞാന്‍ എന്നെ വിട്ടുപോയിട്ട്, ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു. ദൈവത്തിലായിരിക്കുമ്പോള് എല്ലാ ജോലിയും പ്രാര്‍ത്ഥനയാകും, അപ്പോള്‍ ദുഃഖവും വേദനയും സന്തോഷവുമെവിടെ? ദൈവികമായതൊഴിച്ച് ഒന്നും ആത്മാവിനെ ഭരിക്കാതിരിക്കുന്ന അവസ്ഥയാണ് അനാസക്തി. കാമം സ്പര്‍ശിക്കാത്ത സ്നേഹമാണത്. അപ്പോള്‍ ഒരു ഇച്ഛയും ഒരു സ്നേഹവുമേയുള്ളൂ. അതു ദൈവം മാത്രമാണ്. ദൈവമല്ലാത്തതിലൊന്നും താത്പര്യമില്ലാതാകുമ്പോള് അവിടെ വിജയവും പരാജയവും ദുഃഖവും സന്തോഷവുമെവിടെ? സ്ഥായിയായി ആനന്ദം- അതു സ്നേഹത്തിന്റെ വേദനയും അതിന്റെ ആനന്ദവുമാണ്.
ആഞ്ചലൂസ് സിലേസിയൂസ് എഴുതി: ”ലോകം നിന്നെ തടവിലാക്കുകയല്ല. നീ തന്നെയാണു ലോകം. നീ അവിടെ നിന്നെ പിടിച്ചിടുന്നു. സ്വയം തടവിലായ കുറ്റവാളി.”
”നീ ദൈവത്തില്‍ നിന്നു ജനിച്ചതാണെങ്കില്‍ ദൈവം നിന്നില്‍ വിരിയും. ദൈവികത നിന്റെ ജീവരക്തമാണെങ്കില്‍ നീയാകുന്ന പൂവിന് ആ നിറമായിരിക്കും.” ”നീ നിന്നില്‍നിന്നു പുറത്തേക്കു പോകുക, ദൈവം അകത്തേക്കു വരും. നീ നിന്നില്‍ മരിക്കുക, അപ്പോള്‍ ദൈവത്തിനായി നീ ജീവിക്കാന്‍ തുടങ്ങും.”
”മോക്ഷം നിന്നിലാണ്. അവിടെ നില്ക്കുക, എന്തിന് അവിടെയും ഇവിടെയും ഓടുന്നു?” ”രണ്ടു വാക്കുകള്‍ മറ്റൊന്നുമല്ല. ഒന്നിച്ചുകൂടി നിന്നെ നരകത്തിലാക്കുന്നത്, വെറുക്കപ്പെട്ട രണ്ടു വാക്കുകള്‍- എന്റെ, നിന്റെ.” രണ്ടു വിധത്തില്‍ ഒരുവനു തന്നെത്തന്നെ ഇല്ലാതാക്കാം – മരണത്തിന്റെ ഇല്ലാതാകല്‍; മറ്റൊന്നു ദൈവത്തില്‍ ഇല്ലാതായി നീ നിത്യമോക്ഷത്തിലാകാം. മരണത്തില്‍ നിന്നു വിരിയുന്ന ജീവിതത്തേക്കാള്‍ ഉദാത്തമായി ഒന്നുമില്ല. നിന്നോളം നല്ലവനാണു പിശാചും. ഒരു പരീക്ഷണം മാത്രം. പിശാചിന്റെ കുറവ് എന്താണ്? ശക്തി, സ്വസ്ഥമാകാന്‍ മനസ്സില്ലാത്തത്. ദൈവികത എളുപ്പമല്ല. കാരണം അത് അത്ര ശാന്തമാണ്. കാമമാണു ലോകത്തെ വിലയുള്ളതാക്കുന്നത്. കാമം കളഞ്ഞാല്‍ ലോകം പോകും. വല്മീകം മലയാകുന്നതു നീ ഉറുമ്പായതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: