ന്യൂദല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ല ഗ്രൗണ്ടില്‍. ഉച്ചക്ക് 1.30ന് കളി തുടങ്ങും.ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞകളിയില്‍ സര്‍വ്വമേഖലകളിലും കിവികളെ നിഷ്പ്രഭരാക്കിയത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ധോണിയും കൂട്ടരും.
ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ കളിയില്‍ മികച്ച ഇന്നിങ്ങ്സിലൂടെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലി, ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ എന്നിവര്‍ തെന്ന പ്രമുഖര്‍. അതേസമയം സുരേഷ് റെയ്ന ഇന്നും കളിക്കില്ല. റെയ്നക്കു പകരം കേദാര്‍ ജാദവ് ഇന്നും ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവ്, ജസ്പ്രീത് ബുംമ്റ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തന്നെയാകും ഇന്നും പേസര്‍മാരായി എത്തുക. അശ്വിനും ജഡേജയും ഇല്ലെങ്കിലും സ്പിന്‍ ബൗളിംഗ് നിരയും മോശമില്ല. അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് സ്പിന്‍ ആക്രമണത്തിന്റെ ചുമതല.
അതേസമയം മുന്ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് ന്യൂസിലാന്‍ഡിനെ അലട്ടുന്നത്. കഴിഞ്ഞ കൡയില്‍ അര്‍ദ്ധസെഞ്ചുറിയ നേടിയ ഓപ്പണര്‍ ടോം ലാഥവും പത്താം നമ്പറില്‍ ക്രീസിലെത്തിയ ടിം സൗത്തിയും മാത്രമാണ് മികച്ച ഇന്നിങ്ങ്സ് നടത്തിയത്. മാര്ട്ടിന് ഗുപ്റ്റില്‍, കെയ്ന്‍ വില്യംസണ്, റോസ് ടെയ്ലര്, കോറി ആന്ഡേഴ്സണ്, ലൂക്ക് റോഞ്ചി തുടങ്ങിയ മുന്‍നിര ബാറ്റ്സ്മാന്മാരൊക്കെ തീര്‍ത്തും നിരാശപ്പെടുത്തി. സ്വന്തം മണ്ണില്‍ ഏറെ കരുത്തരായ ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ കിവീസ് മുന്‍നിര താരങ്ങള്‍ ഉണര്ന്നുകളിച്ചേ മതിയാവൂ. അല്ലെങ്കില്‍ ഫലം വീണ്ടും തിരിച്ചടിയാകുമെന്ന് ഉറപ്പ്.
സൗത്തിയും ബ്രെയ്സ്വെല്ലും നീഷമും സാന്റ്നറും സോധിയും ഉള്‍പ്പെട്ട ബൗളിങ് നിര തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. എന്തായാലും വിജയത്തുടര്‍ച്ചക്ക് ടീം ഇന്ത്യയും തിരിച്ചുവരവിന് ന്യൂസിലാന്‍ഡും കച്ചമുറുക്കുമ്പോള്‍ പോരാട്ടത്തിന് വാശിയേറുമെന്ന് പ്രതീക്ഷിക്കാം.
രണ്ടാം ഏകദിനത്തിനും റെയ്ന ഇല്ല
ന്യൂദല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ താരം സുരേഷ് റെയ്ന കളിക്കില്ല. നേരത്തേ പിടിപെട്ട പനിയില്‍നിന്ന് പൂര്‍ണ്ണമായും സുഖം പ്രാപിക്കാത്തതാണ് റെയ്നക്ക് തിരിച്ചടിയായത്. എങ്കിലും പരിശീലനത്തിന്റെ ഭാഗമായി ഏകദേശം 45 മിനിറ്റ് റെയ്ന ബാറ്റ് ചെയ്തിരുന്നു.
പനിമൂലം രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ഉത്തര്‍പ്രദേശിന് വേണ്ടി ബാറ്റ് ചെയ്യാനും റെയ്ന എത്തിയിരുന്നില്ല. ഒന്നാം ഏകദിനത്തില്‍ റെയ്നയ്ക്കു പകരം സ്ഥാനം കണ്ടെത്തിയിരുന്ന കേദാര്‍ ജാദവ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: