എരുമേലി: പഞ്ചായത്ത് വക പുറംമ്പോക്കിലെ ലക്ഷങ്ങള്‍ വിലവരുന്ന വന്മരങ്ങള് വെട്ടികടത്തിയ സംഭവം വിവാദമാകുന്നതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് നീക്കം തുടങ്ങി.
പുറംമ്പോക്കിലെ കൊള്ള നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിലും, സ്ഥലം അളക്കാന്‍ വില്ലേജിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പൊതു അവധി ദിവസങ്ങളുടെ മറവിലാണ് കവുങ്ങുംകുഴി മാലിന്യ സംസ്ക്കരണ പ്ലാന്റിനു സമീപത്തെ തോട് റോഡ് പുറംമ്പോക്കില്‍ നിന്നും ഇരുപത് ലക്ഷത്തിലധികം വില വരുന്ന വന്‍ മരങ്ങള്‍ വെട്ടിക്കടത്തിയത്. ഇതു സംബന്ധിച്ച് ‘ജന്മഭൂമി’ ഇന്നലെ വിശദമായ വാര്‍ത്ത നല്‍കിയിരുന്നു.
ചന്ദന മരത്തിന് സമാനമായി ഉപയോഗിക്കുന്ന ചന്ദന വൈന്മരത്തിന് തന്നെ പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ് വിലവരുന്നത്. ഇതോടൊപ്പം തേക്ക്, ആഞ്ഞിലി, റബ്ബര്‍ അടക്കം ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങളാണ് തടി കച്ചവടക്കാര്‍ വെട്ടി കടത്തിയിരിക്കുന്നത്.
എന്നാല്‍ പുറംമ്പോക്ക് ഭൂമിയെ സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ എരുമേലി വില്ലേജിലും, താലൂക്ക് സര്‍വ്വേയര്‍ക്കും പരാതി നല്കിയിട്ടുണ്ടന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ ‘ജന്മഭൂമി’ പറഞ്ഞു. പഞ്ചായത്ത് വക റോഡിന്റേയും തോടിന്റെയും ഇടയിലുള്ള സ്ഥലത്തെ വന്മരങ്ങളാണ് വെട്ടിയിരിക്കുന്നതെന്നും, കേസ് എടുത്ത് അന്വേഷിക്കുന്നതിനായി പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മരം വെട്ട് വിവാദമായ സാഹചര്യത്തില്‍ തടികള്‍ തിരികെ കൊടുത്ത് കേസ് ഒതുക്കാനുള്ള നീക്കും നടക്കുന്നതായും സൂചനകളുണ്ട്. മരം വെട്ടിയെടുത്തവര്‍ സ്ഥലം കൈവശം വച്ചിരുന്നയാളെ പോലും കബളിപ്പിച്ച് വെറും എട്ട് ലക്ഷം രൂപയാണ് വിലയായി നല്‍കിയതെന്നും പറയുന്നു. ഇതിനിടെയാണ് കുറച്ച് തടികള്‍ തിരികെ കൊടുത്ത് കേസ് ഒതുക്കാനും അണിയറയില്‍ നീക്കങ്ങളാരംഭിച്ചിരിക്കുന്നത്.
പഞ്ചായത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വ്വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം ഉടനെ അളന്ന് തിരിക്കുമെന്നും എരുമേലി വില്ലേജ് ഓഫീസര്‍ സനല്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് പുറംമ്പോക്കില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ വെട്ടി കടത്തിയ സംഭവം ഒതുക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും, പുറംമ്പോക്കിലെ മരം കൊള്ളക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്നും ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന് പറഞ്ഞു.
പഞ്ചായത്ത് വക പുറംമ്പോക്കിലെ മരങ്ങളാണ് വെട്ടി കടത്തിയതെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും, ഇക്കാര്യത്തില്‍ പഞ്ചായത്ത് പരാതി നല്കിയതിനാല് മറ്റ് പരാതികള്‍ നല്‍കിയിട്ടില്ലെന്നും എരുമേലി സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ ബാബു പറഞ്ഞു. എന്നാല്‍ പുറംമ്പോക്കിലെ മരംകൊള്ളയെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും, മറ്റ് പരാതികളോന്നും ലഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും എരുമേലി ഗ്രാമ പഞ്ചായത്തംഗവുമായ രാജപ്പന് നായര്‍ പറഞ്ഞു.
പുറംമ്പോക്കിലെ മരംകൊള്ളയെ സംബന്ധിച്ച് പഞ്ചായത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിട്ടുണ്ടന്നും എരുമേലി എസ്.ഐ ജര്‍ലിന്‍ വി. സ്ക്കറിയ പറഞ്ഞു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ ഭൂമി അളന്നതിനു ശേഷമേ അന്വേഷണം നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: