ബെംഗളൂരു: ബെംഗളൂരു എഫ്സിക്ക് ചരിത്ര നേട്ടം. എഎഫ്സി കപ്പ് സെമിഫൈനലില്‍ മലേഷ്യന്‍ ചാമ്പ്യന്മാരായ ജൊഹര്‍ ദാറുല്‍ തായ്സിനെ തകര്‍ത്ത് ബെംഗളൂരു എഫ്സി ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ബെംഗളൂരുവിന് വേണ്ടി നായകന് സുനില്‍ ഛേത്രി രണ്ട് ഗോളുകളും യുവാന്‍ അന്റോണിയോ ഒരു ഗോളും നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചരിത്രത്തിലേക്ക് ബെംഗളൂരു എഫ്സിയുടെ കുതിപ്പ്.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
എതിരാളികളുടെ തട്ടകത്തില്‍ നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചു. ഇരുപാദങ്ങളിലുമായി 4-2ന്റെ ആധികാരിക വിജയവുമായാണ് ബെംഗളൂരു എഫ്സി കലാശക്കളിക്ക് യോഗ്യത നേടിയത്.
കളിയുടെ 11-ാം മിനിറ്റില്‍ സഫിഖ് റഹീമിലൂടെ മലേഷ്യന്‍ ക്ലബ് ലീഡ് നേടി. ക്യാപ്റ്റന്‍ ഫിക്ക് ബിന്‍ റഹിമാണ് ജൊഹറിന്റെ ഗോള്‍ നേടിയത്. ഗോളി അമരീന്ദര്‍ വരുത്തിയ പിഴിവാണ് ഗോളില്‍ കലാശിച്ചത്. ഉയര്‍ന്നു പൊങ്ങിയ പന്ത് സഫിക്ക് ഒന്നാന്തരമായി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. ഈ ലീഡ് 40-ാം മിനിറ്റ് വരെ അവര്‍ നിലനിര്‍ത്തുകയും ചെയ്തു. 41-ാം മിനിറ്റില്‍ യൂജിന്സെങ് ലിങ്ദോ എടുത്ത കോര്‍ണര്‍ കിക്കാണ് ഉയര്‍ന്നു ചാടി ഛേത്രി കൃത്യമായി വലയിലാക്കിയത്.
ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍. രണ്ടാം പകുതിയില്‍, 67-ാം മിനിറ്റില്‍ ബോക്സിന്റെ അറ്റത്ത് നിന്ന് നിന്ന് മുഴുവന്‍ ജോഹര്‍ പ്രതിരോധവും നോക്കിനില്‍ക്കെ പന്തുമായി വെട്ടിത്തിരിഞ്ഞ് ഒന്നാന്തരമൊരു ബുള്ളറ്റ് പായിച്ച് ഛേത്രി രണ്ടാമതും വല കുലുക്കി. 75-ാം മിനിറ്റില്‍ ലിങ്ദോ എടുത്ത ഫ്രീകിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ യുവാന്‍ അന്റോണിയോ മൂന്നാം ഗോളും നേടിയതോടെ ബെംഗളൂരു പുതിയ ചരിത്രം സ്വന്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: