പാലക്കാട്: ഏറ്റവും ഉയര്‍ന്ന സ്വാശ്രയഫീസിനും സ്വാശ്രയ കൊള്ളക്കും അംഗീകാരം നല്കി മെറിറ്റ് പ്രവേശനം അട്ടിമറിച്ചതിലൂടെ കൂത്തുപറമ്പ് രക്തസാക്ഷിത്വം സ്വാശ്രയമാടമ്പിമാര്ക്കു മുന്നില്‍ പിണറായി വിജയന് അടിയറ വച്ചിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ പ്രവേശനം നടത്തുകയും ലക്ഷക്കണക്കിന് രൂപ തലവരിവാങ്ങി സ്പോട്ട് അഡ്മിഷന് അട്ടിമറിക്കുകയും ചെയ്ത പാലക്കാട് കരുണ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികനേട്ടമുണ്ടാക്കാന്‍ സ്വാശ്രയമാനേജ്മെന്റുമായി ഒത്തുചേര്‍ന്ന് ആതുരരംഗം പോലും കച്ചവടവത്ക്കരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി മെറിറ്റ് പ്രവേശനം അട്ടിമറിച്ച് തലവരിപ്പണം വാങ്ങി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പഠനം തടസ്സപ്പെടുത്തിയ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.
കരുണ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയുള്ള സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാഭാരവാഹികളായ കെ.മണികണ്ഠന്, ഹരി പട്ടിക്കര, എസ്.സജു, കുമരേഷ്, സജില്ലാല് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി മോര്‍ച്ച ഭാരവാഹികളായ എ.കെ.ഓമനക്കുട്ടന്, ശശികുമാര്‍, എ.കെ.മോഹന്‍ദാസ്, ജ്ഞാനകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: