അങ്കമാലി: ഭൂമി പോക്ക് വരവ് നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിലായി. അയ്യംമ്പുഴ വില്ലേജ് ഓഫിസര്‍ ആര്. സുധീറിനെയാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ കൈകൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.
വില്ലേജ് ഓഫീസില്‍ ഓരോ ആവശ്യങ്ങള്‍ക്കായി എത്തുന്നവരോട് കൈക്കൂലി ചോദിക്കുന്നത് പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതികളില്‍ നിന്നാണ് വിജിലന്‍സ് വിഭാഗം വില്ലേജ് ഓഫീസര്‍ ആര് സുധീറിനെ പിടികൂടുവാന്‍ തീരുമാനിച്ചത്. ഭൂമിപോക്ക് വരവ് ചെയ്ത് കിട്ടുന്നതിനായി അയ്യംമ്പുഴ സ്വദേശിനി ആലിസിനോട് 5000 രൂപയാണ് സുധീര്‍ ചോദിച്ചത്. ആദ്യപടിയെന്ന നിലയില്‍ 2000 രൂപ അടുത്ത ദിവസം നല്‍കാമെന്നറിയിച്ച് വീട്ടിലേയ്ക്ക് പോന്ന ആലീസ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ചോദിച്ച വിവരം വിജിലന്‍സ് സംഘത്തെ അറിയിച്ചു. വിജിലന്‍സ് നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളാണ് പരാതിക്കാരി വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലിയായി നല്‍കിയത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരി ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ഈ സമയം പുറത്ത് കാത്ത് നിന്ന വിജിലന്‍സ് സം ഘം കൈയോടെ പിടികൂടുകയായിരുന്നു. ജോലി സമയത്ത് കണക്കില്‍ പെടാതെ ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുവാന്‍ സുധീറിനെ വിജിലന്‍സ് സംഘം കൊച്ചിയിലെ ആസ്ഥാനത്തേയ്ക്ക് മാറ്റി. വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍. രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: