കൊച്ചി: മാധ്യമ പ്രവര്‍ത്തകരുമായുള്ള പ്രശ്ന പരിഹാരത്തിന് തയ്യാറല്ലെന്ന അസോസിയേഷന്റെ പ്രഖ്യാപനമാണ് കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്റെ നോട്ടീസെന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുമായുള്ള പ്രശ്നം അവസാനിപ്പിക്കാന്‍ ജഡ്ജിമാര്‍ പോലും ഇടപെടുന്നില്ലെന്ന് കോഴിക്കോട്ട് പ്രസ് ക്ലബ്ബില്‍ സംസാരിക്കുമ്പോള്‍ വിമര്‍ശിച്ചിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കേണ്ടത് ജഡ്ജിമാരും കോടതിയുമാണ്, അഭിഭാഷക സംഘടനയല്ല. അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ജൂലായ് 19 ലെ പ്രശ്നങ്ങള്‍ക്കു ശേഷം മൂന്നു തവണ അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്കരിച്ചപ്പോള്‍ ഈ നിലപാടിനോടു യോജിപ്പില്ലാതിരുന്നിട്ടും ഞാന്‍ സഹകരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന ആശങ്ക ഉളവാക്കുന്ന നയപ്രഖ്യാപനമാണ് എനിക്കെതിരെയുള്ള സസ്പെന്ഷന് നടപടിയിലൂടെ അസോസിയേഷന് നടത്തുന്നത്. ഹീനമായ കുറ്റകൃത്യം ചെയ്ത അഭിഭാഷകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. കുറ്റം ചെയ്ത അഭിഭാഷകനെ പോലീസ് അറസ്റ്റു ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാളെ അസോസിയേഷന് പുറത്താക്കിയിട്ടില്ല. എന്ത് അപകീര്‍ത്തിയാണ് ഞാന്‍ നിമിത്തം സംഘടനയ്ക്കുണ്ടായതെന്ന് മനസിലാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: