ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോഴുള്ള നികുതി നിരക്കില്‍ യോജിപ്പിലെത്താതെ ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു. ജിഎസ്ടി വിഹിതമെടുത്ത് നഷ്ടപരിഹാരം നികത്താമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ കേരളം എതിര്‍ത്തു. നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്ന് കേരളം ആവശ്യപ്പെട്ടതായി ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. 50,000 കോടിയോളമാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. നഷ്ടപരിഹാരം നികത്താന്‍ സെസ് ഏര്‍പ്പെടുത്താനാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഒന്നര കോടിയില്‍ താഴെ വിറ്റുവരവുള്ളവയുടെ സേവന നികുതി സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന് കേരളം ആവശ്യപ്പെട്ടു. സേവന നികുതി കേന്ദ്രത്തിനായിരിക്കുമെന്നാണ് നേരത്തെ ധാരണയായിരുന്നത്. ഇതില്‍ തീരുമാനം അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
നവംബര്‍ മൂന്ന്, നാല്, ഒമ്പത് തീയതികളില്‍ വീണ്ടും യോഗം ചേരും. നികുതി ഏകീകരണ വിഷയവും ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.
ആഡംബര നികുതി കുറച്ച് 26 ശതമാനമാക്കാനും ഇരുനൂറിലധികം അവശ്യ സാധനങ്ങളുടെ നികുതി അഞ്ചു ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി വര്‍ധിപ്പിക്കാനും കേരളം നിലപാട് സ്വീകരിച്ചു. ഇതില്‍ അടുത്ത യോഗത്തില്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ആഡംബര കാറുകള്‍ക്ക് 48 ശതമാനമാണ് നിലവില്‍ നികുതിയുള്ളത്. ഇത് 26 ശതമാനമായി കുറച്ചുകൊണ്ടാണ് അവശ്യസാധങ്ങളുടെ നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: