ആലപ്പുഴ: ബന്ധു നിയമന വിവാദം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാന കൗണ്‍സിലിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മുന്നണിയുടെയും പ്രതിച്ഛായക്ക് ഭംഗം വരുത്തി.
വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൗകര്യമുണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ അതിന്റെ ഡയറക്ടറാക്കി നിയമിച്ചത്. അദ്ദേഹത്തിന് സ്ഥാനം രാജിവെക്കേണ്ട പുതിയ സാഹചര്യമൊന്നുമുണ്ടായിട്ടില്ല. ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടാണ് സിപിഐക്ക് ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്മാന്മാരെ നിശ്ചയിക്കാത്തതെന്നും കാനം പറഞ്ഞു.
നേതൃത്വത്തിനെതിരെ വിമര്‍ശനം
അതിനിടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെയും സിപിഎമ്മിനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. കണ്ണൂര്‍ ലോബിക്കെതിരെ ഒരുവിഭാഗം ആഞ്ഞടിച്ചു. മുഖ്യമന്ത്രിയും ചില സിപിഎം മന്ത്രിമാരും സര്‍ക്കാര്‍ സിപിഎമ്മിന്റേത് മാത്രമാണെന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ ഇടതുമുന്നണി സമാധാനം പറയേണ്ട ഗതികേടാണുള്ളതെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഎമ്മിന്റെ അപ്രമാദിത്വത്തിനെതിരെ പ്രതികരിക്കാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും നിലപാടുകളും മുന്നണിക്കൊട്ടാകെ ക്ഷീണമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: