കൊച്ചി: ടൂറിസം മന്ത്രി എ.സി. മൊയ്തീന് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വാദങ്ങള്‍ നിയമസഭയില്‍ പൊളിച്ചതോടെ, സംഗീത നാടക അക്കാദമി ചെയര്മാന് സ്ഥാനം അദ്ദേഹം വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമായി.
കൃഷ്ണമൂര്‍ത്തി ഇതുവരെ പറഞ്ഞ വാദങ്ങള്‍ ഇവയാണ്:
ഒന്ന്: അംജദ് അലിഖാന് സംഗീതവിദ്യാലയം സംഗീത നാടക അക്കാദമിയുടേതാണ്.
രണ്ട്: താന്‍ സംഗീതവിദ്യാലയ ട്രസ്റ്റില്‍ അംഗമായത്, അക്കാദമി അധ്യക്ഷന്‍ എന്ന നിലയ്ക്കാണ്. ഇനി കെപിഎസി ലളിതയാണ്, ട്രസ്റ്റില്‍ അംഗം.
മൊയ്തീന് പറഞ്ഞത്, കൃഷ്ണമൂര്‍ത്തി, അക്കാദമി സെക്രട്ടറിയായിരുന്ന പി.വി. കൃഷ്ണന് നായര്‍, ടൂറിസം ഡയറക്ടറായിരുന്ന ഷേക്ക് പരീത് എന്നിവര്‍ വ്യക്തിപരമായാണ് ട്രസ്റ്റില്‍ അംഗങ്ങളായിട്ടുള്ളത് എന്നാണ്; അവരുടെ പദവി വച്ചല്ല. അപ്പോള്‍, തുടര്‍ന്നും അംഗങ്ങളായിരിക്കും. മാത്രമല്ല, ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, കൃഷ്ണമൂര്‍ത്തിയുടെ വീട്ടുവിലാസത്തിലാണ്. അപ്പോള്‍, സര്‍ക്കാരിനെ മാത്രമല്ല, അംജദ് അലിഖാനെയും മൂര്‍ത്തി പറ്റിച്ചിരിക്കുന്നു. മൂര്‍ത്തിയും ഭൂതഗണങ്ങളും അംഗമായ, സ്വന്തം വിലാസത്തിലുള്ള ട്രസ്റ്റ്, ഒരിക്കലും അലിഖാന് കൈയടക്കാന്‍ കഴിയില്ല. അലിഖാന് സരോദ് വാദനത്തിലാണ് പ്രാവീണ്യമെങ്കില്‍, ട്രസ്റ്റ് എന്നിങ്ങനെയുള്ള വാദനങ്ങളില്‍ മൂര്‍ത്തിക്കാണ് വിരുത്.
മൂര്‍ത്തിയും കൃഷ്ണന് നായരും ട്രസ്റ്റില്‍ അംഗങ്ങളാണെന്ന വിവരം, അക്കാദമി ഭരണസമിതിയില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. അലിഖാന്റെ വിദ്യാലയം അക്കാദമിയുടെതാണെന്ന വിവരം, ഭരണസമിതിക്കുണ്ടായിരുന്നില്ല. തട്ടിപ്പ് മന്ത്രി മൊയ്തീന് പിടിക്കുമെന്നായപ്പോള്‍, സാംസ്കാരിക വകുപ്പിന്, ഇനി ട്രസ്റ്റില്‍ പുതിയ അധ്യക്ഷ ലളിതയായിരിക്കും അംഗമെന്ന് പറഞ്ഞ് കത്തെഴുതി മൂര്‍ത്തി തടിതപ്പി- വ്യക്തിപരമായി അംഗമായ ആള്‍ക്ക് എങ്ങനെ ആ കത്ത് എഴുതാനാകും? മാത്രമല്ല, ലളിതയുടെ കാര്യം എന്തിനാണ് മൂര്‍ത്തി നോക്കുന്നത്?
അലിഖാന്റെ വിദ്യാലയം അക്കാദമിയുടേതാണെന്നു കാണിക്കാന്‍ ഭരണസമിതി തീരുമാനമോ സര്‍ക്കാരിന്റെ ഉത്തരവോ കാണാനില്ലെന്ന് അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു. വല്ലതുമുണ്ടോ എന്നു കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തലേന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിദ്യാലയത്തിനായി കല്ലിട്ടെന്ന്, തിരുവനന്തപുരം കോ ബാങ്ക് ടവറിലെ സ്ക്രീനില്‍ എഴുതിക്കാണിക്കുകയായിരുന്നു. ആ ചടങ്ങിന്റെ ചെലവ് എന്തടിസ്ഥാനത്തില്‍ അക്കാദമിയെക്കൊണ്ട് മൂര്‍ത്തി വഹിപ്പിച്ചു എന്നും അന്വേഷിക്കുന്നു.
അലിഖാന്റെ വിദ്യാലയത്തിന് രണ്ടേക്കര്‍ വേളിയില്‍ നല്കാന് തത്വത്തില്‍ തീരുമാനിച്ച ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവിലും, അക്കാദമിയുടെ പേരില്ല.
നടരാജ കൃഷ്ണമൂര്‍ത്തി എന്ന സൂര്യകൃഷ്ണമൂര്‍ത്തി ‘സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി’ തുടങ്ങുന്നതിനു മുമ്പ് കലാപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചത് ‘ചലച്ചിത്ര’ എന്ന സംഘടനയില്‍. വിഎസ്എസ്സിയിലെ കലാസ്വാദകരും സിനിമാസ്വാദകരുമായ കുറെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു 1976ല്‍ സംഘടനയ്ക്ക് തുടക്കം കുറിച്ചത്. മൂര്‍ത്തിയും അംഗമായി. 1400 അംഗ ചലച്ചിത്രയെ അടക്കിഭരിക്കാനുള്ള മൂര്‍ത്തിയുടെ ശൈലി പ്രശ്നങ്ങള്‍ക്കിടയാക്കി. വിഎസ്എസ്സി കേന്ദ്രമാക്കിയാണ് സംഘടന തുടങ്ങിയതെങ്കിലും തിരുവനന്തപുരം നഗരമായിരുന്നു പ്രവര്‍ത്തന കേന്ദ്രം. സംഘടനയെ മൂര്‍ത്തി തന്റേതാക്കി മാറ്റാന്‍ ശ്രമിച്ചു. ചലച്ചിത്രയുടെ അന്നത്തെ ഭാരവാഹികള്‍ മൂര്‍ത്തിയെ ഒഴിവാക്കി.
1976 ജൂണ്‍ 11 മുതല്‍ ഏഴുനാള്‍ പട്ടത്തെ കല്‍പ്പന തീയറ്ററില്‍ ‘ചലച്ചിത്ര’ ഫിലിം ഫെസ്റ്റിവല്‍ നടത്തി. മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു ഉദ്ഘാടനം ചെയ്തത്. ജി. അരവിന്ദന്റെ ‘ഉത്തരായനം’ ലോകം കാണുന്നത് അന്നാണ്. മൂര്‍ത്തിയുടെ ഏകാധിപത്യ ശൈലി അവിടെയും പ്രകടമായിരുന്നുവെന്ന് അന്നത്തെ ഭാരവാഹികള്‍ ഓര്‍ക്കുന്നു. പിന്നീടാണദ്ദേഹം സൂര്യയുമായി രംഗത്തെത്തുന്നത്.
‘സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി’യില്‍ പ്രസിഡന്റും ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമെല്ലാം ഉണ്ടെങ്കിലും മൂര്‍ത്തിയുടെ പേരിലാണ് സംഘടന അറിയപ്പെടുന്നത്. ആരെയും വളരാന്‍ അനുവദിക്കാത്ത അദ്ദേഹം സംഘടനയുടെ പേര് തന്റെ പേരിനൊപ്പം എഴുതി ചേര്‍ത്തു. പലതവണയായി കോടിക്കണക്കിനു രൂപ സര്‍ക്കാരില്‍ നിന്ന് സഹായം വാങ്ങിയാണ് സൂര്യ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജനങ്ങളുടെ പണം വ്യക്തിയുടെ സ്ഥാപനമായി കൊണ്ടു നടക്കുന്ന സംഘടനയ്ക്ക് നല്‍കുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടുന്നു.
അധികവിവരം: ആര്. പ്രദീപ് (തിരുവനന്തപുരം)
അറിയില്ല: ലളിത
തൃശൂര്‍: അംജദ് അലി ഖാന് വിദ്യാലയത്തെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്ന് സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത പ്രതികരിച്ചു. ”ഒന്നുമറിയില്ല, ഒന്നുമറിയില്ല”, അവര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: