അമേരിക്കയില്‍നിന്ന് ഗീതയുടെ സാമ്പത്തികോപദേശം തേടിയതില്‍ പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ ഗീതോപദേശം തന്നെ നല്കി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പിണറായിയുടെ സാരോപദേശം.
രണ്ട് പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മാത്രമല്ല, രണ്ട് വ്യക്തികള്ക്കിടയില്പോലും അഭിപ്രായ വിത്യാസമുണ്ടാകും. അഭിപ്രായ വിത്യാസം പ്രതികാരമാകുകയും അത് കൊലപാതക മാറ്റുകയും ചെയ്യുന്നതാണ് പ്രശ്നം. കൊന്നൊടുക്കി പരിഹരിക്കാന്‍ കഴിയുന്നതല്ല അഭിപ്രായവ്യത്യാസം. മനുഷ്യത്വമെന്ന മഹാഗുണം എല്ലാവരും ഉള്‍കൊള്ളണം. എതിരഭിപ്രായവുമായി നില്ക്കുന്നയാള് പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരനാണ് എന്ന ചിന്ത മനസ്സിലുണ്ടാവണം. അങ്ങനെ വന്നാല്‍ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നില്‍ക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. (കൊല്ലുന്നതെല്ലാം ആര്എസ്എസുകാരണെന്ന പിണറായിയുടെ വാക്ക് ശരിയാണെങ്കില്‍, സിപിഎമ്മുകാരെല്ലാം നാളെ ആര്‍എസ്എസിലേക്ക് പോകുന്നവര്‍ എന്നല്ലേ)
ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കാനാകണം.
എല്ലാ രാഷ്ട്രീയ ചിന്താധാരകളിലും പെട്ടവര്‍ മനുഷ്യത്വത്തിന്റെയും നാടിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ ഒരുമിക്കണം. ഇവയ്ക്കൊക്കെയായി എല്ലാ ബഹുജനങ്ങളും കൈകോര്‍ത്തു പിടിച്ചു മുന്നേറേണ്ട ഘട്ടത്തില്‍ ശത്രുതാ മനോഭാവത്തോടെ പരസ്പരം കാണുന്ന മനോഭാവം എല്ലാവരും ഒഴിവാക്കണം. രാഷ്ട്രീയ പ്രബുദ്ധതയും വിവേകവും മനുഷ്യത്വവും ആവശ്യപ്പെടുന്നത് അതാണ്. ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനാവും. പിണറായിയുടെ ഉപദേശം നീണ്ടു.
പിണറായിയുടെ ഉപദേശത്തിന് ഒ. രാജഗോപാലിന്റെ ചരിത്രപാഠമായിരുന്നു മറുപടി. തലശേരിയില്‍ വ്യാപകമായി രാഷ്ട്രീയ കൊലപാതകം ഉണ്ടായപ്പോള്‍ നടന്ന സമാധാനശ്രമം മറക്കരുത്. ഇഎംഎസ്, വി.ആര്. കൃഷ്ണകുമാര്‍, പി. പരമേശ്വരന്, ദത്തോപന്ത് ടേഠ്ഡി, പി. രാമമൂര്‍ത്തി എന്നിവര്‍ ചര്‍ച്ച നടത്തി ശാശ്വത സമാധാനത്തിന് നിര്‍ദ്ദേശം വച്ചു. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി നിര്‍ദ്ദേശം തള്ളുകയായിരുന്നു.
രാജഗോപാല്‍ കവിയാണെന്നറിയില്ലെന്നും ഇപ്പോള്‍ പറഞ്ഞത് ഭാവനയാണെന്ന് പറഞ്ഞ് പിണറായി തടസം ഉന്നയിച്ചെങ്കിലും നടന്ന കാര്യങ്ങള്‍ രാജഗോപാല്‍ സഭയെ ബോധ്യപ്പെടുത്തി.
ആര്‍എസ്എസും ബിജെപിയും രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊലപാതകം എന്തുകൊണ്ട് സിപിഎം കോട്ടയായ കണ്ണൂരില്‍മാത്രം നടക്കുന്നു. അവര്‍ അധികാരത്തിലെത്തുമ്പോള്‍ കൊലപാതകത്തിന്റെ എണ്ണവും കൂടുന്നു. ഇതാണ് ചിന്തിക്കേണ്ടതെന്ന ഒ. രാജഗോപാലിന്റെ നിര്‍ദ്ദേശത്തിനും പിണറായി എതിരായിരുന്നു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും അനൂപ് ജേക്കബും ഒക്കെ കണ്ണൂര്‍ പ്രശ്നത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയപ്പോള്, ആവശ്യമെങ്കില്‍ സമാധാന ചര്‍ച്ചയാകാം എന്ന് മനസ്സില്ലാമനസ്സോടെ സമ്മതം മൂളി പിണറായി തടിതപ്പി.
ഗീതോപദേശത്തിനിടയിലും നട്ടാല്‍ കിളിര്‍ക്കാത്ത നുണ നിരത്താനും പിണറായി തയ്യാറായി. കണ്ണൂരിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ആര്‍എസ്എസ് ആണ്. ജില്ലയില്‍നിന്നു പുറത്തുനിന്നുള്ളവര്‍ ബോധപൂര്‍വം പ്രശ്നം സൃഷ്ടിക്കുകയാണ്. സമാധാനശ്രമത്തിന് തടസ്സവും അവരാണ്. എന്നൊക്കെപറഞ്ഞ് ആര്‍എസ്എസിനെ ആക്ഷേപിച്ച മുഖ്യമന്ത്രി, മരിച്ച സിപിഎംകാരെ മഹാന്മാരായി ചിത്രീകരിച്ചപ്പോള്‍ കൊല്ലപ്പെട്ട ആര്‍എസ്എസുകാരെ കുറിച്ചു നിശബ്ദതയും പാലിച്ചു.
പുലിമുരുകന് സിനിമയിലെ കാട്ടുമൂപ്പനോടാണ് ഇടത് എംഎല്‍എമാരെ, കെ.എസ്. ശബരിനാഥ് വിശേഷിപ്പിച്ചത്. മൂപ്പന് ഏറെ കഴിവുള്ളയാളാണ്. എപ്പോഴും കൂടെ പത്തുനൂറുപേരും കാണും. മുരുകന്റെ മുന്നിലെത്തിയാല്‍ വെറും പാവം. മുരുകാ മുരുകാ എന്നുമാത്രം ഉരുവിടുന്നയാള്‍. ഇടത് അംഗങ്ങള്‍ പലരും നാട്ടില്‍ മഹാപ്രമാണിമാരാണ്. പക്ഷേ ഇവിടെ, പിണറായി സ്തുതി മാത്രം. സ്വന്തം പാണ്ടിപ്പടയിലെ വീരശൂരന്മാരോടാണ് മുഖ്യമന്ത്രി ഗീതോപദേശം നടത്തേണ്ടതെന്നും ശബരിനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: