ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ ഭാരത പോസ്റ്റുകൾക്കുനേരെ പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണം. പുലർച്ചെ 3.30നാണ് ഷെല്ലാക്രമണം ആരംഭിച്ചത്. ഒരു ജവാന് പരുക്കേറ്റു. നിയന്ത്രണ രേഖയിലെ പാക്കിസ്ഥാന്റെ പ്രകോപനപരമായ നീക്കത്തിനെതിരെ ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാക്ക് അധീന കാശ്മീരീല് ഭീകര ക്യാമ്പുകൾക്കു നേർക്ക് ഭാരതം നടത്തിയ മിന്നലാക്രമണത്തിനു ശേഷം 31ാം തവണയാണു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ബുധനാഴ്ചയും ഭാരത പോസ്റ്റുകൾക്കു നേർക്ക് പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. കത്തുവാ മേഖലയിലെ ഹിരാനഗറിലാണ് പാക്കിസ്ഥാൻ വെടിവെപ്പ് നടത്തിയത്. 25 റൗണ്ട് വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക്ക് ആക്രമത്തിന് ബിഎസ്എഫ് തിരിച്ചടി നൽകി.
നേരത്തെ ബാരാമുള്ളയിൽ നടന്ന പരിശോധനയിൽ ഭീകരവാദ ബന്ധം ആരോപിച്ച് 44 പേരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ പാക്ക് -ചൈനീസ് പതാകകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈമാസം 16ന് നിയന്ത്രണരേഖയിലെ നൗഷെര, രജൗരി സെക്ടറുകളിൽ വെടിനിർത്തൽ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പുകളിൽ ഒരു ഭാരത സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: