പത്തനാപുരം: പോലീസ് സ്റ്റേഷന് പരിസരം വാഹനങ്ങളുടെ ശവപറമ്പായി മാറുന്നു. വര്‍ഷങ്ങള്‍ പഴക്കം ചെന്നത് മുതല്‍ ഏറ്റവും പുതിയത് വരെയാണ് കുന്നുകൂടി കിടിക്കുന്നത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിവിധ ഭാഗങ്ങളിലായി കിടന്ന വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിട്ടത്. കാലപഴക്കം കാരണം തകര്‍ന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി കിടക്കുകയാണ്. വാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇവിടം. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി വടക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പോലീസ് സ്റ്റേഷന്. ഇവിടെ നിന്നും നിരവധിയാളുകളാണ് ദിവസേന സ്റ്റേഷനില്‍ എത്തുന്നത്. സ്റ്റേഷനിലെത്തുന്ന ആവശ്യക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ സ്റ്റേഷനിലെ കിണര്‍, കുടിവെള്ളടാങ്ക്, ടോയിലറ്റുകള്‍ എന്നിവ സംരക്ഷിക്കാനോ ശുചികരിക്കാനോ കഴിയാറില്ല.
കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വാഹനം ഉടമയ്ക്ക് മടക്കി കൊടുക്കാം. അപകടസംബന്ധമായ കേസുകളാണെങ്കില്‍ വിധി പൂര്ണമായാല് കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാല്‍ വാഹനങ്ങള്‍ പലപ്പോഴും തിരിച്ചെടുക്കാന്‍ ഉടമകള്‍ വരാറില്ല. ഇതുകാരണം സ്റ്റേഷന് പരിസരങ്ങളില്‍ ഇവ കൂടികിടക്കുകയാണ് പതിവ്. പഴക്കം ചെന്ന വാഹനങ്ങള്‍ നിശ്ചിത കാലയളവിനുള്ളില്‍ ലേലം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കുന്നിക്കോട്, പത്തനാപുരം സ്റ്റേഷനുകളില്‍ ലേലം നടന്നിട്ട് തന്നെ വര്‍ഷങ്ങളാകുന്നു. പരിമിതമായ സ്ഥലത്തിനുള്ളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിറഞ്ഞതോടെ എറെ ദുരിതത്തിലാണ് പത്തനാപുരം പോലീസ് സ്റ്റേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: