ഭുവനേശ്വര്‍: വന്‍ അഗ്നിബാധയുണ്ടായ എസ്യുഎം ആശുപത്രിയുടെ മേധാവി പോലീസില്‍ കീഴടങ്ങി. മനോജ് നായക് ആണ് ഖാന്ദാഗിരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനു വേണ്ടി ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കാണ്ടെത്തിയതിനെ തുടര്‍ന്നാണ് മനോജ് നായകിനെതിരെ പോലീസ് കേസെടുത്തത്. മനോജ് നായകിന്റെ ഭാര്യ സസ്വതി ദാസിന്റെ പേരില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആശുപത്രിയിലെ നാലു ജീവനക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മെഡിക്കല്‍ സൂപ്രണ്ട്, രണ്ട് ഇലട്രിക്കല്‍ എന്‍ജിനിയര്‍മാര്‍, ഒരു അഗ്നി സുരക്ഷാ ഉദ്യോഗസ്ഥന് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവസാന അഗ്നി സുരക്ഷ ഓഡിറ്റ് നടത്തി മൂന്നു വര്‍ഷം ആകാറായിട്ടും അന്ന് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന മാറ്റങ്ങള്‍ ആശുപത്രിയില്‍ നടപ്പാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. എന്നാല്‍ നാലാഴ്ച മുമ്പാണ് അവസാന ഓഡിറ്റ് നടത്തിയതെന്ന് ആശുപത്രി അധികൃതരുടെ വാദം.
അതേസമയം അഞ്ഞൂറോളം രോഗികളെ അപകടസമയം ഒഴിപ്പിക്കുന്നതിനിടയില്‍ വീഴ്ച പറ്റിയതായും പോലീസ് കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ കിടന്നവര്‍ക്ക് നല്‍കിയിരുന്നു ജീവന് രക്ഷാ സംവിധാനങ്ങള്‍ അപകടമുണ്ടായ സമയത്ത് മാറ്റിയതാണ് ആശുപത്രി നേരിടുന്ന ഗുരുതര ആരോപണം.
ഇതുമൂലമാണ് മരണസംഖ്യ കൂടിയതെന്നും പോലീസ് വ്യക്തമാക്കി. ഒപ്പം തീപിടിത്തമുണ്ടായതായി ഒരു അറിയിപ്പും ആശുപത്രിയില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും രോഗികളും പോലീസില്‍ മൊഴി നല്കി. എന്നാല്‍ ഇൗ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ഭുവനേശ്വറിലെ എസ്.യു.എം. ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 24 പേര് മരിക്കുകയും. അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്ന. സ്വകാര്യ മെഡിക്കല്‍ കോളെജായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ് യുഎം ആശുപത്രിയുടെ ഡയാലിസിസ് വിഭാഗത്തിലാണ് തീ പിടിച്ചത്. അത്യാഹിത വിഭാഗത്തിലേക്ക് പടര്‍ന്നു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിരുന്നത്.
അഞ്ഞൂറോളം രോഗികള്‍ ആ സമയം ഉണ്ടായിരുന്നു. ജനല്‍ചില്ലുകള്‍ പൊട്ടിച്ചാണ് രോഗികളെ പുറത്തെടുത്തത്. ഏഴോളം ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകള്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്. മുഖ്യമന്ത്രി നവീന്‍ പട്നായ്ക് ആശുപത്രി സന്ദര്‍ശിച്ചു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: