കോഴിക്കോട്: അക്രമരാഷ്ട്രിയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ആര്‍എംപി നേതാവ് കെ.കെ രമ. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് രമ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ രമ ആരോപിക്കുന്നു.
താങ്കളുടെ രാഷ്ട്രീയ നേതൃത്വത്തിന് മനുഷ്യത്വമെന്ന മഹാഗുണം കൈമോശം വന്നപ്പോള്‍ ജീവിതസഖാവിനെ തന്നെ നഷ്ടമായൊരാള്‍ക്ക്, ജിവിതത്തിന്റെ ആഹ്ലാദങ്ങള്‍ മുഴുവന്‍ ബലികൊടുക്കേണ്ടി വന്നൊരാള്‍ക്ക് താങ്കളുടെ ഇപ്പോഴത്തെ വാക്കുകളുടെ കൊടും കാപട്യത്തെ തീര്‍ച്ചയായും അവഗണിക്കാന്‍ കഴിയുന്നില്ലെന്നും രമ പറയുന്നു.
പിണറായുടെ പ്രസ്താവനയെ നിഷേധിച്ച രമ, ടിപി ചന്ദ്രശേഖരന് അതിക്രൂരമായ വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ച് കണ്ടില്ലെന്നും പറയുന്നു. ഒരാളെ ഇല്ലാതാക്കാം, തിരുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ വാചകങ്ങള്‍ കുറച്ചുകൂടി കൃത്യമായി കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാകില്ല എന്ന് താന്‍ മുന്‍പ് ജീവനറ്റ ശരീരത്തിന് മുന്നില്‍ നിന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ രമ ടിപിയുടെ മരണത്തെ ഓര്മ്മപ്പടുത്തുകയായിരുന്നു.
ടി.പി. ചന്ദ്രശേഖരനെ വെട്ടിപ്പിളര്‍ന്ന കൊടുംകുറ്റവാളികളെ സുഖവാസത്തിന് കണ്ണൂര്‍ ജയിലിലേക്ക് തിരികെയെത്തിക്കാന്‍ താങ്കളുടെ വകുപ്പില്‍ തന്നെ കാര്യങ്ങള്‍ ധൃതിയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്യപ്പെട്ട നാള് തന്നെ താങ്കളുടെ കൊലപാതക രാഷ്ട്രീയ വിരുദ്ധ പ്രസ്താവനയും പുറത്തുവന്നത് ഒരു പക്ഷെ യാദൃശ്ചികമാവാം. ഇടയിലിരിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ വാക്കുകള്‍ ഇത്രമേല്‍ ഹൃദയരഹിതമെന്ന് ഭീതിയോടെ തന്നെ തിരിച്ചറിയേണ്ടി വരുന്നു.
തെരുവില്‍ വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യര്‍ക്ക് മേല്‍ അന്ത:ശൂന്യമായ വാക്കുകള്‍ ചൊരിയുന്നത് നിന്ദയല്ലാതെ മറ്റെന്താണെന്ന് ചോദിക്കുന്ന രമ ആത്മാവില്ലാതെ വിലകെട്ടു പോയ വാക്കുകള്‍ക്ക് മുന്നില്‍ തെരുവിലെ ചോര ചോദ്യങ്ങളുമായി നിവര്‍ന്ന് നില്‍ക്കുമെന്നും പറഞ്ഞു കൊണ്ടാണ് രമ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: