കുട്ടനാട്: മുഞ്ഞ – ഇലപ്പുള്ളി രോഗങ്ങളും വരിനെല്ലും മൂലം നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. രണ്ടരപതിറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്ത് വിത നിര്‍വ്വഹിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് രണ്ടു ഘട്ടമായി 15,000 രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഈയാഴ്ച ഉത്തരവിറങ്ങും. നഷ്ടം കൃത്യമായി നിജപ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് കൃഷി വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിതരണം തുടങ്ങും.
പാടശേഖരങ്ങള്‍ നികത്തുന്നത് വിനാശത്തിനു കാരണമാകുമെന്ന് എല്ലാവരും തിരിച്ചറിയണം.
210 ഹെക്ടര്‍ വരുന്ന റാണിയില്‍ 1992 ലാണ് അവസാനമായി കൃഷിയിറക്കിയത്. 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. റാണി – ചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല് ആന്‍ഡ് സ്ളാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി-ചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13-ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു.
തൊണ്ണൂറു ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ല്‍ ചിത്തരയില്‍ കൃഷിയിറക്കിയിരുന്നു. റാണിക്കായലില്‍ കഴിഞ്ഞവര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ നടന്നില്ല.
റാണി കായല്‍ പാടശേഖരത്ത് നടന്ന ചടങ്ങില്‍ തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: