തൊടുപുഴ: ബസില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. ഒളമറ്റം തെക്കേപ്പറമ്പില്‍ ജോര്‍ജ്ജിന്റെ മകന് മെല്ബിന്(14) ആണ് തലക്ക് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരക്ക് ശേഷമാണ് സംഭവം. മുതലക്കോടം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മെല്ബിന്.
ക്ലാസ് കഴിഞ്ഞ് മുതലക്കോടത്ത് നിന്നും ബസില്‍ കയറി പഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ഇറങ്ങി. ഇടുക്കി റോഡിലേക്ക് നടന്നെത്തിയപ്പോള്‍ മൂലമറ്റം റൂട്ടിലേക്കുള്ള ബസ് കിടക്കുന്നത് കണ്ട് വീട്ടിലേക്ക് പോകാന്‍ അതില്‍ കയറി. ഒളമറ്റം ഐ.എച്ച്.ആര്.ഡി. കോളേജിന് മുന്നിലെത്തിയപ്പോള്‍ ഇറങ്ങണമെന്ന് പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബസ് മുന്നോട്ട് പോയതിനെ തുടര്‍ന്ന് താന്‍ ബസില്‍ വച്ച് ബഹളം വച്ചു. ബഹളം കേട്ട് ഉറവപ്പാറ ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ ഡ്രൈവര്‍ വേഗത കുറച്ചു.
ഇതിനിടെ കണ്ടക്ടര്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും റോഡിലേക്ക് വിദ്യാര്‍ത്ഥിയെ തളളിയിട്ടെന്നാണ് പരാതി. റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയെ റോഡരികിലുണ്ടായിരുന്നയാളാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ മെബിനെ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരം പറഞ്ഞു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശപ്രകാരം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.ആശുപത്രിയില്‍ അഡ്മിറ്റായ മെബിന്റെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: