ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം അന്വേഷിക്കാന്‍ ദല്‍ഹി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഡീഷണല്‍ ഡിസിപി മനീഷി ചന്ദ്രക്കാണ് നേതൃത്വം.
വിവരം നല്‍കുന്നവര്‍ക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദല്‍ഹി പോലീസ് കമ്മീഷണറോട് വിശദാംശങ്ങള്‍ ആരാഞ്ഞ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എത്രയും വേഗം വിദ്യാര്‍ത്ഥിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് നജീബിനെ കാണാതായത്. തലേ ദിവസം രാത്രി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തില്‍ നജീബും പങ്കാളിയായിരുന്നു. സംഭവത്തില്‍ സര്‍വ്വകലാശാല അധികൃതരുടെ അനാസ്ഥ ആരോപിച്ച് ഇടത് യൂണിയന് വിസിയെ ഉപരോധിച്ചു. 22 മണിക്കൂറോളം നടന്ന ഉപരോധം സംഘര്ഷാവസ്ഥയെത്തിയപ്പോള് അവസാനിക്കുകയായിരുന്നു.
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്ന് വിസി ജഗദീഷ് കുമാര്‍ വ്യക്തമാക്കി.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എബിവിപി കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. സംഭവത്തിന് വര്‍ഗ്ഗീയ നിറം നല്കി ഇടത് യൂണിയന് പ്രചാരണം നടത്തുന്നുണ്ട്.
ഐസ നേതാവ് മുഹമ്മദ് ഖാസിം, യൂണിയന് പ്രസിഡണ്ട് മോഹിത് പാണ്ഡെ എന്നിവരെ ചോദ്യം ചെയ്യണമെന്ന് എബിവിപി ആവശ്യപ്പെട്ടു. തിരോധാനം ഇടത് സംഘടനകളുടെ ഒത്തുകളിയാണെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: