കളമശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ തകരാറിലായ അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള മുനുഷ്യവകാശ കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പാകുന്നില്ല. ആയിരക്കണക്കിനാളുകള്‍ ദിവസേന വന്നുപോകുന്ന സ്ഥലത്താണ് ഗുരുതരമായ സുരക്ഷാപ്രശനം നിലനില്‍ക്കുന്നത്. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഈ കോമ്പൗണ്ടില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തീ അണക്കാനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ശരിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും എറണാകുളം ഇലക്ട്രിക്കല്‍ ഉപവിഭാഗം എഞ്ചിനീയറോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തക്ഷമമാക്കാന്‍ ഇലക്ട്രിക്കല്‍ ഉപവിഭാഗം 69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും നടപടിയായില്ല. നിലവിലുള്ള അഗ്നിശമനസംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് ഈ തുക. ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത ബ്ലോക്കുകളില്‍ സ്ഥാപിക്കുന്നതിനുമായി 3.31 കോടി ആവശ്യമാണെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു.
ബ്ലോക്ക് എ മുതല്‍ ഇ വരെയും 4,5,6 എന്നിവിടങ്ങളിലും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലിലെ എന്‍.ഓ.സി, മറ്റ് രേഖകള്‍ എന്നിവ ആവശ്യപ്പെട്ടിട്ടും വകുപ്പിന് നല്‍കിയിട്ടില്ല. ആശുപത്രി നിര്‍മ്മിച്ച സമയത്ത് സ്ഥാപിച്ച ഇവയുടെ പ്ലാനുകളും ലഭ്യമല്ല. തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ അഡ്വ.ജിയാല്‍ ജമാലാണ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: