സൂറിച്ച്: പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. 11 സ്ഥാനങ്ങള്‍ മുന്നേറിയ ഇന്ത്യ 137-ാം സ്ഥാനത്തെത്തി. 2010നുശേഷം ഇന്ത്യന്‍ ഫുട്ബോളിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.
കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി എഎഫ്സി കപ്പ് ഫൈനലിലേക്ക് ഇന്ത്യന്‍ ക്ലബ് യോഗ്യത നേടിയതിന് പിന്നാലെ ലഭിച്ച ഈ സ്ഥാനക്കയറ്റം ഇന്ത്യന്‍ ഫുട്ബോളിന് ഇരട്ടിമധുരമായി.
സെപ്തംബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയെ തോല്‍പ്പിച്ച ഇന്ത്യക്ക് പുതിയ റാങ്കിങ്ങില്‍ 230 പായിന്റാണുള്ളത്. സൈപ്രസ്, ഹോങ്കോങ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്, തായ്ലന്ഡ്, കുവൈറ്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം.
അതേസമയം അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി നാലാമത്. ഓരോ സ്ഥാനങ്ങള്‍ മുന്നേറി ജര്‍മ്മനിയും ബ്രസീലും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുതിയ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മോണ്ടിനെഗ്രോയ അസര്‍ബെയ്ജാനും കുറകാവോയും ഫറോ ദ്വീപുകളുമാണ്.
മോണ്ടിനെഗ്രോ 49 സ്ഥാനങ്ങള്‍ മുന്നില്‍ക്കയറി അമ്പത്തിയാറാം സ്ഥാനത്തും 37 സ്ഥാനങ്ങള്‍ മുന്നേറിയ ഫറോ ദ്വീപുകള്‍ 74-ാമതും 45 സ്ഥാനങ്ങള്‍ കുതിച്ച കുറകാവോ 77-ാം സ്ഥാനത്തും 45 സ്ഥാനങ്ങള്‍ കയറിയ അസര്ബെയ്ജാന് 88-ാമതുമാണ്. 52 സ്ഥാനങ്ങള്‍ താഴേക്ക് പോയി 139 ലെത്തിയ സൈപ്രസാണ് ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: