കണ്ണൂര്‍: ഇ ജില്ല വഴി റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുന്ന പ്രവൃത്തി വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമേ അനുവാദമുളളൂ എന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. മറ്റ് അനധികൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ ആശ്രയിക്കരുത്. രേഖകളും സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വില്ലേജ് ഓഫീസുകള്‍ വഴി നല്കി വരുന്ന റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെ അപേക്ഷിക്കാനാണ് നിലവിലുള്ള നിര്‍ദ്ദേശം. എന്നാല്‍ സാങ്കേതികമായ എന്തെങ്കിലും തകരാറുകളോ മറ്റ് അടിയന്തിരമായ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ വില്ലേജ് ഓഫീസര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് നിലവില്‍ അനുവാദമുള്ളൂ. ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ ഏതൊരു പൗരനും ഓണ്‍ലൈനായി അവരുടെ അപേക്ഷ സ്വന്തം നിലക്ക് നല്‍കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍ കേരള സര്‍ക്കാറിന്റെ വിവരസാങ്കേതിക വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്ത്തിക്കന്നതിനാല് പൊതുജനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററായിട്ടുള്ള പ്രൊജക്ട് ഓഫീസുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: