തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനം ഉണ്ടാക്കേണ്ടത് മുഖ്യമന്ത്രിയുടെ കടയമയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി പാര്‍ട്ടി മുഖ്യമന്ത്രി അല്ല. ജനങ്ങളുടെ മുഖ്യമന്ത്രിയാണ്.
പിണറായി വിജയനില്‍ നിന്നും മനുഷ്യത്വമുള്ള മുഖ്യമന്ത്രിയെയാണ് പ്രതീക്ഷിക്കുന്നത്. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പാവപ്പെട്ട തൊഴിലാളികളുടെ ചോരച്ചാലില്‍ നീന്തിക്കയറിയ സിപിഎം നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ തൊഴിലാളികളെ വെട്ടിക്കൊല്ലുന്നു. ദളിതരെ ആക്രമിച്ച് കൊല്ലുന്നു.
സഖാക്കളുടെ മക്കളും ബന്ധുക്കളും രമ്യഹര്‍മ്മ്യങ്ങളില്‍ കഴിയുകയാണ്. അവരുടെ മക്കള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വിദേശത്ത് പഠിക്കുന്നു. ഒരു കേസിലും അവര്‍ പ്രതികളാകുന്നില്ല- കുമ്മനം പറഞ്ഞു.
വരമ്പത്ത് കൂലി എന്ന് പറഞ്ഞ പാര്‍ട്ടി ഇന്ന് ജന്മിമാരുടെ പാര്‍ട്ടിയായി. തിരുവനന്തപുരത്താണ് അക്രമം കൂടുതലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ സംസ്ഥാനത്തുടനീളം അക്രമം എന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
സമാധാനം പുനഃസ്ഥാപിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി അത് ചെയ്യുന്നില്ലെങ്കില്‍ ഗവര്‍ണ്ണര്‍ വിഷയത്തില്‍ ഇടപെടണം. മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചാല്‍ അതുമായി ബിജെപി സഹകരിക്കും.
പിണറായി ഭരണത്തില്‍ സിപിഎമ്മുകാര്‍ അല്ലാത്തവര്‍ കൊല്ലപ്പെടുകയാണ്.
അക്രമത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് രാഷ്ട്രീയം നോക്കാതെ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വരുന്നു എന്നതാണ് നാലു മാസത്തെ പിണറായി ഭരണത്തിന്റെ ബാക്കി പത്രം എന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: