തിരുവനന്തപുരം: കോടതി റിപ്പോര്‍ട്ടിംഗിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഒരുവിഭാഗം അഭിഭാഷകരാണ് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് നിരന്തരം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അകറ്റുന്നത്.
ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ ജനങ്ങളുടെ ജിഹ്വയായി വര്‍ത്തിക്കുന്നതാണെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിയമപരവും സാമൂഹ്യവുമായ സാഹചര്യം ഒരുക്കേണ്ടത് എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ എന്നിവയുടെ ഉത്തരവാദിത്വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകസമൂഹവും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷം വേദനാജനകവും അനഭിലഷണീയവുമാണ്. ഇതിന്റെ ഭാഗമായാണ് മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുന്നത്.
ഇതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കലാണ് ഉണ്ടാകുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസും രജിസ്ട്രാറും ഇടപെട്ടിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ നേരിട്ടുള്ള ക്രിയാത്മക ഇടപെടല്‍ നിയമനിര്‍മാണ പ്രതിനിധി എന്ന നിലയില്‍ ആഗ്രഹിക്കുന്നതായി സ്പീക്കര്‍ കത്തില്‍ വ്യക്തമാക്കുന്നു.
കത്തെഴുതിയത് ‘2016 ഡിസംബറില്‍!’
തിരുവനന്തപുരം: മാധ്യമ വിലക്കിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്ത് വരുംകാല പ്രാധാന്യത്തോടെ.
അതായത് കത്തിലെ തീയതി 20.12.2016. അടുത്ത ഡിസംബര്‍ 20. കത്തിന്റെ സത്യാവസ്ഥ അറിയാന്‍ ചീഫ് ജസ്റ്റിസിന് സ്പീക്കറെ നേരിട്ടൊന്നു വിളിക്കണമെന്നു തോന്നിയാലും കുഴപ്പമാണ്. ലെറ്റര്‍ പാഡിലെ നമ്പര്‍ നോക്കി വിളിച്ചാല്‍ എടുക്കുക, മുന്‍ സ്പീക്കറുടെ വിധവയായിരിക്കും. ജി. കാര്‍ത്തികേയന്റെ വീട്ടിലെ ഫോണ്‍ നമ്പരാണ് ഇപ്പോഴും ശ്രീരാമകൃഷ്ണന്റെ ലെറ്റര്‍പാഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: