ന്യൂദല്‍ഹി: തെരുവ് നായ പ്രശ്നത്തില്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത കേരള സര്‍ക്കാരിനെതിരെ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതി റിപ്പോര്‍ട്ട് നല്കി.
കേരളത്തിലെ തെരുവ് നായകളുടെ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതുമൂലം തെരുവ് നായകളുടെ വളര്‍ച്ചാ നിരക്ക് മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന അവസ്ഥയിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തെ അവസ്ഥ ഏതു നിമിഷവും കൈവിട്ടുപോകാവുന്ന നിലയിലാണ്. നായകളെ പൊതുജനം തല്ലിക്കൊല്ലുകയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ നിയമം കയ്യിലെടുത്ത് നായകളെ കൊന്നുതീര്‍ക്കുന്നത് പ്രശ്നം സൃഷ്ടിക്കും. പല സ്ഥലങ്ങളിലും നായകളെ കൂട്ടക്കൊല ചെയ്യുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ നായകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്ധ്യംകരണം ചെയ്യുന്നതുവഴി നായകള്‍ അക്രമാസക്തരാവുന്നത് തടയാന്‍ സാധിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്നുലക്ഷത്തിലേറെ തെരുവ് നായകള്‍ കേരളത്തിലുണ്ട്. 70 ശതമാനത്തിലേറെ നായകളെ വന്ധ്യംകരിച്ചാല്‍ മാത്രമേ നായകളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ സാധിക്കൂ. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വന്ധ്യംകരണത്തിന് വിധേയമാക്കിയത് 4384 നായകളെ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
തെരുവ് നായ പ്രശ്നം കേരളത്തില്‍ മാത്രം ഇത്രയധികം രൂക്ഷമാകാന്‍ കാരണമെന്തെന്ന് സുപ്രീംകോടതി ചോദിച്ചു. പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ കടിയേല്‍ക്കുന്നവര്‍ക്ക് മുഴുവനും നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: