ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന 1350 കോടിയുടെ എംബ്രയര്‍ ജെറ്റ് വിമാന ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ എന്‍ആര്‍ഐ പ്രതിരോധ കണ്‍സള്‍ട്ടന്റ് വിപിന്‍ ഖന്ന പ്രധാന പ്രതിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വിപിന്‍ ഖന്നയ്ക്ക് ഇടപാടിലൂടെയും സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലൂടെയും വന്‍ സാമ്പത്തിക നേട്ടമുണ്ടായതായി സിബിഐയുടെ കുറ്റപത്രത്തെ ആധാരമാക്കി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് കോഴ ഒഴുകിയതെന്നും ഇങ്ങനെ ലഭിച്ച പണം മൂന്നായി വീതം വച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബ്രസീലിയന്‍ മാധ്യമമാണ് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ എംബ്രയര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്ക് കേന്ദ്രം കൈമാറിയിരുന്നു. 2008ല്‍ മന്മോഹന് സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് എംബ്രയര്‍ ഇടപാടിലേര്‍പ്പെട്ടത്.
എയര്ബോള് മുന്നറിയിപ്പ് നല്കുന്ന മൂന്നു ജറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഡിആര്‍ഡിഒ ബ്രസീലിയന്‍ കമ്പനിയായ എംബ്രയറുമായി കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് കമ്പനി വിമാനം കൈമാറിയത്. ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: