പുനലൂര്‍: ബ്രോഡ് ഗേജ് പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുനലൂര്‍-ഇടമണ്‍ റീച്ചില്‍ എഞ്ചിന് പരീക്ഷണ ഓട്ടം നടത്തി. പുനലൂര്‍-ചെങ്കോട്ട പാതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് എഞ്ചിന് പരീക്ഷണഓട്ടം നടത്തിയത്. ഇന്നലെ രാവിലെ 11.30നാണ് എഞ്ചിന് പുനലൂരിലെത്തിയത്. തുടര്‍ന്ന് 15 കിലോമീറ്റര്‍ വേഗതയില്‍ ഇടമണ്ണിലേക്ക് ഓടിച്ചുപോകുകയായിരുന്നു. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇതുവഴി എഞ്ചിന് ഓട്ടം നടത്തിയത്. മെറ്റല്‍ പായ്ക്കിംഗ് ജോലികള്‍ ഒരുഘട്ടം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇനിയും നിര്‍മ്മാണപ്രവര്‍ത്തനം ബാക്കിയുണ്ട്. ഉച്ചക്ക് 12.30ന് എഞ്ചിന് തിരികെ പുനലൂരിലെത്തി. റെയില്‍വേ ഉദ്യോഗസ്ഥരും എഞ്ചിനില്‍ ഉണ്ടായിരുന്നു. തിരികെ വരുമ്പോള്‍ വേഗത പത്ത് കിലോമീറ്റര്‍ കൂടി കൂട്ടുകയായിരുന്നു. അതേസമയം കഴിഞ്ഞാഴ്ച ജോലികള്‍ വിലയിരുത്താന്‍ റയില്‍വേ ഉന്നതതല സംഘം എത്തിയിരുന്നു. മാര്‍ച്ചോടെ പണികള്‍ പൂര്‍ത്തീകരിച്ച് ട്രെയിന്‍ ഓടിക്കാനാവുമെന്ന് റയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുധാകര്‍റാവു പറഞ്ഞിരുന്നു. അതിന്റെ മുന്നോടിയായാണ് ഇന്നലെ എഞ്ചിന് പരീക്ഷണ ഓട്ടം നടത്തിയത്. പുനലൂര്‍-ഇടമണ്‍ റീച്ചിലെ പണികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇനി മെറ്റല്പാകല് പോലുള്ള പണികളാണ് ബാക്കിയുള്ളത്. ചെങ്കോട്ട-ഭഗവതിപുരം പാതയില്‍ ട്രെയിന്‍ ഓടാന്‍ പാകത്തിന് പണികള്‍ തീര്‍ന്നെന്നും ട്രെയിന്‍ ഓടിത്തുടങ്ങിയാല്‍ കൊല്ലത്തുനിന്നും ചെന്നൈയില്‍നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: