മനില: ഫിലിപ്പീന്‍സിലുണ്ടായ ഹൈമ ചുഴലിക്കാറ്റില്‍ 12 പേര് മരിച്ചു .നിരവധി പേരെ കാണാതായി. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളാണ് ഫിലിപ്പീന്‍സില്‍ ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
നിരവധി കെട്ടിടങ്ങള്‍ കാറ്റില്‍ തകര്‍ന്നു വീണിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടത്തിനിടയില്പ്പെട്ടാണ് ആളുകള്‍ മരിച്ചതെന്ന് പ്രദേശിക വൃത്തങ്ങള്‍ വ്യക്തമാക്കി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണ്.
മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. 225 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും 50000 മുതല്‍ 60000 വരെ ഹെക്ടര്‍ കൃഷി നശിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹോങ്കോങ്ങിനോട് അടുക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോള്‍ 100 കിലോമീറ്ററാണ് വേഗത പ്രതീക്ഷിക്കുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ റോഡ്, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഫിലിപ്പീന്‍സിലെ വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശംവിതച്ചത്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.കഗയാനില്‍ മാത്രം 60,000 ഹെക്ടര്‍ നെല്‍പ്പാടം നശിച്ചു. വന്‍തോതില്‍ മണ്ണിടിച്ചിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2013ല്‍ ഫിലിപ്പീന്‍സിലുണ്ടായ യൊലാണ്ട ചുഴലിക്കാറ്റില്‍ ആറായിരത്തോളം പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ഇവിടെ നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: