തിരുവല്ല: അപ്പർകുട്ടനാട് മേഖലയിലെ ജലദൗർലഭ്യത്തിനു പരിഹാരം കാണാൻ 27 കോടി രൂപ ചെലവിൽ ആവിഷ്കരിച്ച പുളിക്കീഴ് ശുദ്ധജല പദ്ധതി കമ്മീഷൻ ചെയ്യാൻ വൈകുന്നു. പുളിക്കീഴിൽ പമ്പാനദിയിൽ നിന്നു ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിവിധ ഓവർ ഹെഡ് ടാങ്കുകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
റവന്യു വകുപ്പ് ജല അതോറിറ്റിക്ക് പുളിക്കീഴ് ഷുഗർ ഫാക്ടറിക്കു സമീപംപമ്പാനദിയുടെ തീരത്ത് കൈമാറിയ രണ്ടരയേക്കറിലാണ് പദ്ധതിക്കായി ശുദ്ധീകരണശാലയും 13 മീറ്റർ ആഴവും ഒൻപത് മീറ്റർ വ്യാസവുമുള്ള കിണറും നിർമ്മിച്ചു. പ്രതിദിനം 140 ലക്ഷം ലീറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്.എന്നാൽ.
പ്ലാന്റിൽ പമ്പ് സെറ്റുകളും ട്രാൻസ്ഫോർമർ സബ് സ്റ്റേഷനും ഇനിയും സ്ഥാപിച്ചിട്ടില്ല. നെടുമ്പ്രം, കടപ്ര, നിരണം, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി മൂന്നു വർഷം മുൻപാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.
പദ്ധതിയുടെ ഭാഗമായി ഇരതോട് ഹെൽത്ത് സെന്റർ പരിസരത്ത് ഒരു ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമാണം പൂർത്തിയായി. പൈപ്പ് ലൈനുകളും സ്ഥാപിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണവും നടത്തി. പൊതുടാപ്പുകളും സ്ഥാപിച്ചു. കടപ്ര മോടിശേരിയിൽ 7.5 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ളതും നെടുമ്പ്രത്ത് 3.5 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ളതുമായ ടാങ്കുകൾ ഇനി നിർമ്മാണം പൂർത്തിയാക്കണം. ജലവിതരണം നടത്തുന്നതിനായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ഉൾപ്പെടെ ശേഷിക്കുന്നു. ഇതിന്റെ പണികൾ ഉടൻ തുടങ്ങുമെന്ന് അധികൃതർ പറയുന്നെങ്കിലും പദ്ധതി എന്ന് കമ്മീഷൻ ചെയ്യാനാവുമെന്നത് സംബന്ധിച്ച് വ്യക്തമായ മറുപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: