കാഞ്ഞാര്‍: മണ്ഡലക്കാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ അവശേഷിക്കുമ്പോഴും ജില്ലയിലെ റോഡുകള്‍ക്ക് ശാപമോക്ഷമായില്ല. വടക്ക് ഭാഗത്ത് നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ കൂടുതലും ഉപയോഗിക്കുന്നത് തൊടുപുഴ മുട്ടം ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി വഴിയുള്ള പാതയാണ്. തൊടുപുഴയില്‍ നിന്നും ഈരാറ്റുപേട്ട വരെയുള്ള റോഡ് നിറയെ കുഴികളുടെ കൂട്ടായ്മയാണ്.
ഈരാറ്റുപേട്ട കഴിഞ്ഞും സ്ഥിതി വിഭന്നമല്ല. മുട്ടം കഴിഞ്ഞാല്‍ ഈരാറ്റുപേട്ട വരെയുള്ള ഭാഗത്ത് ഗതാഗതം ഏറെ ദുഷ്ക്കരമാണ്. മുട്ടം തോട്ടും കരയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുമെന്ന് വകുപ്പ് മന്ത്രിയുടെ വാക്ക് പാഴ് വാക്കായി. ശബരിമലയിലേക്കുള്ള പാത പോലും മണ്ഡലക്കാലം അരികെ എത്തിയിട്ടും നന്നാക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ല. മണ്ഡലക്കാലം ആരംഭിച്ചാല്‍ ഇതു വഴി തീര്‍ത്ഥാടക വാഹനങ്ങളുടെ ഒഴുക്കാണ്.
മഴ മാറി നിന്നിട്ടും തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുവാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. അന്യസംസ്ഥാനത്തു നിന്നും ശബരിമലയ്ക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുവാന്‍ പോലും അധികൃതര്‍ അലംഭാവം കാണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: