കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ഹുങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ ചുവപ്പിക്കാന്‍ സിപിഎം അണിയറനീക്കം ആരംഭിച്ചു. സിപിഎം ഇതര രാഷ്ട്രീയ സംഘടനകളില്‍പ്പെട്ടവരെ മറ്റ് ജയിലുകളിലേക്ക് മാറ്റി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ മാത്രമേ ഉള്ളൂ എന്ന് ഉറപ്പുവരുത്തി ജയിലിനകത്ത് സര്‍വ്വാധിപത്യം ഉറപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം അണിയറ നീക്കം നടത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള സിപിഎമ്മല്ലാത്ത തടവുകാരെ നിരന്തരമായി ഭീഷണിപ്പെടുത്തിയും അവരെ ജയിലില്‍ വെച്ച് അക്രമിച്ചും ഇതര ജയിലുകളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കേസില്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പിണറായി സ്വദേശി നവജിത്തിനെ ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ വിക്രമന്റെ നേതൃത്വത്തില്‍ അക്രമിച്ചത് ഇത്തരം ഗൂഡനീക്കത്തിന്റെ ഭാഗമായാണ്. സിപിഎം നീക്കത്തിന് ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരും ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നുണ്ട്. നവജിത്ത് സിപിഎം അക്രമത്തിനിരയായപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കേണ്ടെന്നും ഏതെങ്കിലും തരത്തില്‍ പരാതി നല്കിയാല് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകുമെന്നുമാണ് ഒരു ജയില്‍ ഉദ്യോഗസ്ഥന് പറഞ്ഞത്. ഒടുവില്‍ ജയില്‍ സന്ദര്‍ശനത്തിനെത്തിയവരോട് വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാത്തിലാണ് നേതാക്കള്‍ ജയിലിലെത്തിയതും നവജിത്തിന് ആവശ്യമായ ചികിത്സ നല്കിയതും. ജയിലിലുള്ള സിപിഎം ഇതര തടവുകാരെ ശാരീരികമായും മാനസികവുമായും നിരന്തരമായി അക്രമിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവജിത്തിനെതിരായ അക്രമം. അതേസമയം മറ്റ് ജയിലുകളില്‍ കഴിയുന്ന സിപിഎമ്മിന്റെ കൊടും ക്രിമിനലുകളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയുള്‍പ്പടെയുള്ളവരെ മാറ്റാന്‍ ജയില്‍വകുപ്പ് തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കണ്ണൂര്‍ സെന്‍ട്രല്‍ ജിയിലില്‍ സിപിഎമ്മുകാരല്ലാത്തവരെ പാര്‍പ്പിച്ചിരുന്നില്ല. സെന്‍ട്രല്‍ ജയിലിലുള്ള മുഴുവന്‍ തടവുകാരും സിപിഎം ആയാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവര്‍ക്ക് ജയിലിനകത്ത് സുഖവാസമൊരുക്കാമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. ടിപി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണും ഫെയ്സ് ബുക്കും ഉപയോഗിക്കുന്നത് നേരത്തെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: