ആലക്കോട്: കര്‍ണ്ണാടക വനത്തില്‍ വെച്ച് ആനകളെ മയക്കുവെടിവെച്ച് വീഴ്ത്തി കൊമ്പുകള്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി വനംവകുപ്പ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേര് ഓടിരക്ഷപ്പെട്ടു. മണക്കടവ് ചീക്കാട് സ്വദേശി കിളികൊത്തിപ്പാറയില് രവി (60)നെയാണ് ഇന്നലെ രാവിലെ തൃശ്ശൂര്‍ പട്ടികാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചീക്കാട് മേഖലയില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ചീക്കാട്, നമ്പ്യാര്‍മല എന്നിവിടങ്ങളില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുഖ്യപ്രതി വായിക്കമ്പയിലെ തുമരക്കാക്കുഴി തമ്പി എന്ന ഡാഡു (51)വിനെ കഴിഞ്ഞ മാസം വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിയത്. 2013 മാര്‍ച്ചില്‍ ചാവക്കാട്വെച്ച് രണ്ട് ആനക്കൊമ്പുകള്‍ സഹിതം നാലംഗ സംഘം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആനക്കൊമ്പുകള്‍ എത്തിച്ചുനല്‍കിയത് തമ്പി ഉള്‍പ്പെട്ട സംഘമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: