ന്യൂദല്‍ഹി: ലഫ്. ജനറല്‍ ദല്ബീര്സിംഗ് സുഹഗിനെതിരെ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തില്ലെന്ന് സിബിഐ. കാബിനറ്റ് സെക്രട്ടറിതലത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന അന്വേഷണത്തില്‍ കുറ്റകരമായതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അതുകൊണ്ടുതന്നെ മറ്റൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സിബിഐ വ്യക്തമാക്കി.
ദല്ബീര്സിംഗ് സുഹഗ് ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന സമയത്ത് പ്രത്യേക അതിര്ത്തിസേനക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനിടെ അഴിമതി നടന്നുവെന്നാരോപിച്ച് തൃണമൂല്‍ എംപി അംബികാ ബാനര്‍ജി കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു. ഇതുതന്നെയാണ് കരസേനാ മേധാവിയും സിബിഐക്ക് അയച്ചുകൊടുത്തത്.
കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ നിയന്ത്രണത്തില്‍ ‘റോ’യുടെ കീഴിലാണ് പ്രത്യേക അതിര്‍ത്തിസേന പ്രവര്‍ത്തിക്കുന്നത്. ജനറല്‍ വി.കെ.സിംഗിന്റെ പരാതി സംബന്ധിച്ച് സിബിഐ കാബിനറ്റ് സെക്രട്ടറിയേറ്റിനെ സമീപിച്ചിരുന്നു. തൃണമൂല്‍ എംപിയുടെ പരാതിയില്‍ അന്വേഷണം നടന്നിരുന്നുവെന്ന് ഏജന്‍സി സിബിഐയെ അറിയിച്ചിരുന്നു. പുതിയ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കേസ് അന്വേഷിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സിബിഐ പരാതി തള്ളിയത്.
ഇതിനിടെ, ആയുധ ഇടപാടില്‍ തനിക്ക് കോഴ വാഗ്ദാനം ലഭിച്ചുവെന്ന കരസേനാ മേധാവിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിബിഐ അറിയിച്ചു. ഇത് സംബന്ധിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, കരസേന, ബിഇഎംഎല്‍, വെക്ട്ര തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ് കേസ്. പ്രാഥമിക അന്വേഷണം എന്ന നിലക്ക് ദല്‍ഹി, നോയിഡ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഇതിനിടെ, പ്രമുഖ കമ്പനിയായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് മുഖേന തന്ത്രട്രക്കുകള് അനധികൃതമായി സൈന്യത്തിന് വിതരണം ചെയ്തതില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രമുഖ ഇടപാടുകാരനായ വെക്ട്ര ഗ്രൂപ്പ് ചെയര്മാന് രവി ഋഷിയെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തും. ഇദ്ദേഹം ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ ഡയറക്ടര്‍ എ.പി. സിംഗ് പരിഗണിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പതിനാല് കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവി വി.കെ. സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്. കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം സിബിഐക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സംഭവം സംബന്ധിച്ച കരസേനാ മേധാവിയില്‍നിന്ന് പരാതി ലഭിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: