ന്യൂദല്‍ഹി: രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണ് കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താതിരുന്നതെന്ന പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വാദം പൊളിയുന്നു. സൈന്യത്തിന് ടാട്രാ ട്രക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് 2009 ല്‍തന്നെ ആന്റണിക്ക് കത്തെഴുതിയിരുന്നുവെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ഇന്നലെ വെളിപ്പെടുത്തി.
ക്രമക്കേട് സംബന്ധിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി. ഹനുമന്തപ്പ എഴുതിയ കത്തും ആന്റണിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ കത്തുകള്‍ ലഭിച്ച് മൂന്ന് വര്‍ഷത്തോളമായിട്ടും ആന്റണി ഫലപ്രദമായ യാതൊരു നടപടിയുമെടുത്തില്ലെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് താന്‍ നിരപരാധിയാണെന്ന് പാര്‍ലമെന്റില്‍ അവകാശപ്പെട്ട ആന്റണി പ്രതിക്കൂട്ടിലായിരിക്കുകയാണ്.
ടാട്രാ ട്രക്സ് അഴിമതി പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് 2009 ല്‍തന്നെ അറിയാമായിരുന്നുവെന്നും ഇതിനെതിരെ അദ്ദേഹം ബോധപൂര്‍വം കണ്ണടക്കുകയുമായിരുന്നുവെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് പതിനാല് കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായി കരസേനാ മേധാവി അറിയിച്ചിരുന്നുവെന്ന് ആന്റണി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതെന്നാണ് ആന്റണി പറഞ്ഞത്.
ടാട്രാ വിഷയത്തില്‍ 2009 ഒക്ടോബര്‍ അഞ്ചിനാണ് ഗുലാംനബി ആസാദ് രേഖാമൂലം ആന്റണിക്ക് എഴുതിയത്. ഈ വിഷയം അന്വേഷണത്തിലാണെന്നറിയിച്ച് 2009 ഒക്ടോബര്‍ 22 ന് പ്രതിരോധവകുപ്പ് മറുപടി നല്കി. വിഷയം പ്രതിരോധ മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും സമയമെടുക്കുമെന്നുമായിരുന്നു മറുപടി. എന്നാല്‍ തുടക്കത്തിലുള്ള മറുപടിക്ക് ശേഷം രണ്ടുവര്‍ഷമായിട്ടും ഔദ്യോഗികമായ ഒരന്വേഷണവും ഇക്കാര്യത്തിലുണ്ടായില്ല.
എസ്സി, എസ്ടി, പിന്നോക്കവിഭാഗ, ന്യൂനപക്ഷ എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ കര്‍ണാടക പ്രസിഡന്റ് ഡി. ഹനുമന്തപ്പ ഇതു സംബന്ധിച്ച് 2009 ആഗസ്റ്റില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കാണ് കത്തയച്ചിരുന്നത്. ബിഇഎംഎല്‍ സിഎംഡിയായിരുന്ന നടരാജന് ഇംഗ്ലീഷ് ഇടനിലക്കാരന് മുഖേന ടാട്രാ ട്രക്കുകള്‍ക്കു വേണ്ടി 6000 കോടി രൂപയുടെ ഒാര്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു കത്തിലെ ഉള്ളടക്കം. യഥാര്‍ത്ഥ ഉല്പാദകരില് നിന്നു മാത്രമേ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിക്കാവൂ എന്ന മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമായിരുന്നു ഈഓര്ഡര്. കരസേനക്ക് ട്രക്കുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നോഡല്‍ ഏജന്‍സിയാണ് ബിഇഎംഎല്‍. പരാതി നല്കുന്നതിനുവേണ്ടി സോണിയാഗാന്ധിയെയും പ്രതിരോധമന്ത്രി എ.കെ. ആന്റണിയെയും നേരിട്ട് കണ്ടതായി ഹനുമന്തപ്പ പറഞ്ഞു. ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ പരാതിയില്‍ ഇന്നുവരെ ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഹനുമന്തപ്പ ചൂണ്ടിക്കാട്ടി.
അതേസമയം, താന്‍ അയച്ച കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്നും കത്ത് കാണാതെ കൂടുതല്‍ പ്രതികരിക്കാനാവുന്നില്ലെന്നും ആസാദ് പറഞ്ഞു.
ആന്റണിക്ക് പുറമെ ഇക്കാര്യം നിയമമന്ത്രി വീരപ്പമൊയ്ലിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായത് ചെയ്യുമെന്ന് മൊയ്ലി അറിയിച്ചിരുന്നു.
ടാട്രാ ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഇതിന് ശേഷവും പലതവണ ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചുവെങ്കിലും ഈ നേതാക്കളാരും പ്രതികരിച്ചില്ലെന്ന് ഹനുമന്തപ്പ പറഞ്ഞു.
ഇതിനിടെ, മുന്‍ ലഫ്.ജനറല്‍ തേജീന്ദര്സിംഗിനെതിരെ മാര്‍ച്ച് അഞ്ചിന് മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ സര്‍ക്കാരാണോ കരസേനാ ഉദ്യോഗസ്ഥര്‍ സ്വന്തം നിലക്കാണോ നല്‍കിയതെന്ന് വ്യക്തമാക്കാന്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തില്‍നിന്നും അഭിപ്രായം തേടി ഏപ്രില്‍ 27 ന് കോടതിയില്‍ ഹാജരാകാന്‍ കേന്ദ്രത്തിന്റെ അഭിഭാഷകയോട് ജസ്റ്റിസ് മുക്ത ഗുപ്ത നിര്‍ദ്ദേശിച്ചു.
തനിക്കെതിരെയുള്ള ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍സിംഗ് നല്കിയ പരാതിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കരസേനാ മേധാവിക്ക് പുറമെ എസ്.കെ. സിംഗ്, ബി.എസ്. താക്കൂര്‍, മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹം, ലഫ്. കേണല്‍ ഹിട്ടന്‍ ഡാനി തുടങ്ങിയവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. തന്റെ അഭിഭാഷകന് അനില്‍ കെ.അഗര്‍വാള്‍ മുഖേന നല്കിയ പരാതിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ആരോപണമുന്നയിച്ചതെന്നും ഈ ആരോപണം പിന്‍വലിക്കണമെന്നും പറഞ്ഞിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനോ പത്രസമ്മേളനം നടത്താനോ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. കരസേനാ ഉദ്യോഗസ്ഥരുടെ പ്രവൃത്തി നിയമവിരുദ്ധമെന്ന് പറഞ്ഞ അഭിഭാഷകന് ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതായും ആരോപിച്ചു. എന്നാല്‍ ക്രിമിനല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: