കൊച്ചി: സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് പിഎസ്സി ചെയര്മാന് ഡോ. കെ.എസ.് രാധാകൃഷ്ണന്, സെക്രട്ടറി സാജു വര്‍ഗ്ഗീസ് എന്നിവര്‍ക്കെതിരെ നല്കിയ പരാതി വേഗത്തില്‍ പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പിഎസ്സി ചെയര്‍മാനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം പമ്പാവാലി സ്വദേശി കെ.കെ. ഷിജു നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പിഎസ്സി ചെയര്‍മാനെതിരെ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കോടികളുടെ ധന ദുര്‍വിനിയോഗത്തിന് പിഎസ്സി അംഗങ്ങളും സെക്രട്ടറിയും കൂട്ടു നിന്നുവെന്നും അഡി. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.
ഇതിന്മേല് സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെ ഈ ആവശ്യമുന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ഈ പരാതി വൈകാതെ തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: