ന്യൂദല്‍ഹി: ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച് സുപ്രീംകോടതി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് മത്സരങ്ങള്‍ക്ക് തുക കൈമാറുന്നത് ഉള്‍പ്പെടെയാണ് മരവിപ്പിച്ചത്. ക്രിക്കറ്റില്‍ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിക്കുന്നതിനുള്ള ലോധ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അടിയന്തര ആവശ്യങ്ങള്‍ക്ക് സംസ്ഥാന അസോസിയേഷനുകള്‍ക്ക് ലോധ കമ്മീഷനെ സമീപിക്കാം.
കമ്മീഷന് ശുപാര്‍ശകള്‍ എന്ന് നടപ്പാക്കുമെന്നത് സംബന്ധിച്ച് ഡിസംബര്‍ മൂന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിസിസിഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ശിര്‍ക്കെ എന്നിവരോട് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബഞ്ച് ആവശ്യപ്പെട്ടു. ബിസിസിഐയുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന് ഓഡിറ്ററെ നിയോഗിക്കാന്‍ ലോധ കമ്മീഷന് നിര്‍ദ്ദേശം നല്കി.
ബിസിസിഐയുടെ വന്‍ കരാറുകള്‍ പരിശോധിക്കാനും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റ് ഭരണത്തിലെ സമഗ്ര പരിഷ്കരണത്തിനാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ആര്.എം. ലോധയുടെ നേതൃത്വത്തില്‍ കമ്മീഷന് രൂപീകരിച്ചത്. എന്നാല്‍ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാകാനാകില്ലെന്നാണ് ബിസിസിഐ നിലപാട്. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത അംഗങ്ങളെ പുറത്താക്കണമെന്ന് കമ്മീഷന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കോടതി അന്ത്യശാസനം നല്കി. കേസ് ഡിസംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
കമ്മറ്റി നിര്‍ദ്ദേശങ്ങളില്‍ സുതാര്യത ആവശ്യമാണെന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ ആശങ്കയിലാണെന്നും ബിസിസിഐ വ്യക്തമാക്കി. പ്രായപരിധി ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളുള്ള ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ നിരവധി അംഗങ്ങള്‍ പുറത്ത് പോകേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: